Thursday, March 26, 2009

വനിതാ കമ്മീഷന്‍ നിര്‍ദ്ദേശവും പ്രതികരണവും

ഡോ. സിസ്‌റ്റര്‍ ജെസ്‌മി

വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും അതിനാല്‍ തന്നെ വിവാദങ്ങള്‍ക്കും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും പാത്രിഭൂതമാവുകയും ചെയ്‌ത വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തെക്കുറിച്ച്‌ പുഴ.കോം പത്രാധിപര്‍ പ്രതികരിക്കണമെന്ന ആവശ്യപ്പെട്ടതനുസരിച്ച്‌ ഏതാനും ചില ചിന്തകള്‍ ഇവിടെ പങ്കുവെയ്‌ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും തീരുമാനങ്ങള്‍ക്കും പ്രാമുഖ്യം നല്‌കുന്ന ഈ അത്യാധുനിക കാലഘട്ടത്തില്‍ സ്വന്തം ഭാവി ജീവിതം സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശം ഒരു പൗരന്‌ അനിവാര്യമാണ്‌. ഈ തെരഞ്ഞെടുപ്പിന്‌ സഹായകമാകേണ്ടത്‌ സാഹചര്യങ്ങളേക്കാളും സമ്മര്‍ദ്ദങ്ങളേക്കാളും ഏറെ ആ വ്യക്തിയുടെ തന്നെ പക്വമായ മാനസിക, ബൗദ്ധിക, ആത്മീയ നിലപാടുകളാണ്‌ എന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ത്തന്നെ ഒരു യുവതി വിവാഹിതയാകേണ്ടത്‌ പതിനെട്ടു വയസ്സു പൂര്‍ത്തിയായതിനുശേഷം മാത്രമാണ്‌ എന്ന നിയമം നിലവിലിരിക്കേ അതിനേക്കാള്‍ ഇളം പ്രായത്തില്‍ അവര്‍ സന്യാസജീവിതം തെരഞ്ഞെടുക്കപ്പെടേണ്ടി വരുന്നത്‌ യുക്തിരഹിതം തന്നെ. മനുഷ്യസഹജമായ അഥവാാ‍ പ്രകൃതിനിയമമായ വൈവാഹികജീവിതത്തിന്‌ പതിനെട്ടു വയസ്സിന്റെ പക്വതകൈവരിക്കുന്നതുവരെ ഒരു സ്‌ത്രീ അര്‍ഹയല്ല എന്ന തത്വം അംഗീകരിക്കപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍, സ്വഭാവാതീതമായ സമര്‍പ്പണ ജീവിതത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്ന യുവതികള്‍ക്ക്‌ പ്രായപൂരര്‍ത്തിയായിരിക്കണം എന്ന്‌ നിഷ്‌ക്കര്‍ഷിക്കുന്നതില്‍ തെറ്റില്ല.

സന്യാസിനികളുടെ ആവലാതികള്‍ നിറഞ്ഞ നിരവധി കത്തുകള്‍ കൈപ്പറ്റിയ സന്ദര്‍ഭത്തിലാണ്‌ ഇത്തരം ഒരു സാഹസികനിര്‍ദ്ദേശം മുന്നോട്ടുവെയ്‌ക്കാന്‍ വനിതാ കമ്മീഷന്‍ ഒരുമ്പെട്ടത്‌ എന്ന്‌ അവര്‍ സമര്‍ത്ഥിക്കുന്നു. വ്രതബദ്ധജീവിതത്തിലേക്ക്‌ കടന്നുവരുന്നത്‌ കൗമാരപ്രായത്തിലാണെങ്കിലും അഞ്ചോ ആറോ വര്‍ഷങ്ങള്‍ നീണ്ടുനില്‌ക്കുന്ന പരിശീലനഘട്ടത്തിനുള്ളില്‍ അവര്‍ക്ക്‌ പതിനെട്ടും അതില്‍ കൂടുതലും പ്രായമാകുന്നുണ്ടെന്നും വേണ്ടത്ര ആലോചനയ്‌ക്കും ധ്യാനത്തിനും ശേഷമാണ്‌ അവര്‍ വ്രതം ചെയ്‌ത്‌ പൂര്‍ണ്ണസന്യാസിനിയാകുന്നത്‌ എന്നുമാണ്‌ സഭയുടെ വാദഗതി. പ്രായോഗികതലത്തില്‍ സഭകണ്ടെത്തുന്നത്‌ മറ്റൊരു ന്യായമാണ്‌. മനശ്ശാസ്‌ത്രപ്രകാരം 'ഒരു പെണ്‍കുട്ടിയുടെ മെഴുകുപാകമായ ഇളം ഹൃദയത്തില്‍ ആദ്യം പതിയുന്ന മുഖച്ഛായയാണ്‌ മരണം വരെ നിലനില്‌ക്കുക' എന്നൊരു ചിന്താധാരയുണ്ട്‌ു‍ം. അപ്പോള്‍ ആദ്യംതന്നെ 'ഈശോയുടെ മുഖമുദ്ര' ഹൃദയത്തില്‍ പതിഞ്ഞാല്‍ പിന്നെ മറ്റൊരു പുരുഷനെ ഉള്ളിലേറ്റാന്‍ അവള്‍ക്ക്‌ കഴിയില്ല എന്നത്‌ ഒരു അനുഭവസത്യം മാത്രം. മൂത്തുപാകമായ ഒരു യുവതി സന്യാസജീവിതം സ്വയം തെരഞ്ഞെടുക്കുക എന്നത്‌ വളരെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യമാണ്‌. ഒരു കത്തോലിക്ക വ്യക്തി വനിതാ കമ്മീഷന്റെ പരാമര്‍ശനത്തിനെതിരെ എനിക്കെഴുതിയ കത്തില്‍ എന്നെ കുറ്റപ്പെടുത്തിക്കൊണ്ട്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

"ചാരിത്ര്യശുദ്ധിയുള്ള കന്യകമാരെയാണ്‌ സന്യാസിനികളായി നമുക്ക്‌ ലഭിക്കേണ്ടത്‌. നമ്മുടെ സ്‌കൂളുകളിലും കലാലയങ്ങളിലും ഇന്ന്‌ പഠിച്ചുകൊണ്ടിരിക്കുന്ന എത്രപേര്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെടാത്തവരുണ്ട്‌? ഞാന്‍ ദീര്‍ഘമായ കാലഘട്ടം (23 വര്‍ഷം) യുവജനപ്രസ്‌ഥാനങ്ങളുമായി നീങ്ങിയവനാണ്‌....... ഒത്തിരി കൗമാരക്കാരെ അറിയാം; അവരുടെ കൗണ്‍സെലിംഗ്‌ കേട്ടിട്ടുണ്ട്‌. late vocation നല്ലതുതന്നെ. പക്ഷേ ഇത്തരം ഒരു സമൂഹത്തില്‍ നിന്നും എങ്ങനെ ചാരിത്ര്യശുദ്ധിയുള്ള കന്യകമാരെ സന്യാസിനികളായി ലഭിക്കും.?....... അവരും ഇവരും തൊട്ടതും, താലോലിച്ചതും ഒക്കെ സന്യസ്‌ത ജീവിതത്തിലേക്ക്‌ പിന്നീട്‌ കയറി വന്നാല്‍ എങ്ങനയാകും എന്നാണ്‌ ഉത്‌കണ്‌ഠ......" യുക്തിരഹിതമായ മേല്‌പറഞ്ഞ പ്രസ്‌താവനകളോട്‌ു‍ം ഞാന്‍ യോജിക്കുന്നില്ല; കാരണം അകത്തുപ്രവേശിച്ച കന്യകകളെ എതിരേല്‌ക്കാന്‍ ഇത്തരം അപകടങ്ങള്‍ അകത്തും പതിയിരിക്കുന്നുണ്ട്‌. quantity ക്ക്‌ പ്രാധാന്യം കൊടുക്കുമ്പോള്‍ സഭ quality-യെ പുറംതള്ളുകയാണ്‌ എന്ന്‌ അറിയാതെ പോകുന്നതെന്ത്യേ? പരിശീലനത്തിന്‌ നിണ്ടകാലം അനുവദിക്കുന്നില്ലേ എന്നചോദ്യവും അപ്രസക്തമാണ്‌. ഒരു 'മസ്‌തിഷ്‌കപ്രക്ഷാളന' അന്തരീക്ഷം സൃഷ്‌ടിക്കുന്ന കാലയളവാണ്‌ അത്‌ എന്നത്‌ വിസ്‌മരിക്കാനാവുന്നതല്ല.

ബ്രഹ്‌മചര്യം, ദാരിദ്യം, അനുസരണം എന്ന വ്രതത്രയങ്ങളെക്കുറിച്ച്‌ പരിശീലനഘട്ടത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു; ചര്‍ച്ചകള്‍ നടത്തുന്നു; പരീക്ഷകള്‍ എഴുതികടന്നു എന്നതൊക്കെ വാസ്‌തവം തന്നെ. പ്രായമായ കന്യാസ്‌ത്രീകളുടെ അനുഭവം പങ്കുവെയ്‌ക്കലും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‌കലുമെല്ലാം വളരെ പ്രശംസനീയം തന്നെ. അതിസ്വാഭാവികജീവിതം അനായസകരമായും തൃപ്‌തികരമായവിധവും ജീവിക്കുന്ന അനേകം സുകൃതിനികള്‍ നാലു ചുമരുകള്‍ക്കുള്ളിലുണ്ട്‌ എന്നത്‌ അഭിമാനാര്‍ഹമാണ്‌. എന്നാല്‍ പൂമൊട്ടായിരിക്കുന്ന പ്രായത്തില്‍ ബൗദ്ധികതലത്തില്‍ ഉള്‍ക്കൊള്ളുന്ന ബ്രഹ്‌മചര്യാശയവും, അനുസരണച്ചട്ടവും, ദാരിദ്ര്യാരൂപീ വിവരണവും, വിടരുന്ന പൂവിന്‌ു‍ം ഈ ബൗദ്ധിക അറിവ്‌ു‍ം അനുഭവതലത്തിലേക്കിറക്കാന്‍, പ്രയാസപ്പെടേണ്ടിവരുന്നു. പഠനക്കളരിയില്‍ സ്വായത്തമാക്കിയ വിവരശേഖരം പ്രായോഗികതലത്തില്‍ മൂര്‍ച്ചയില്ലാത്തവാളുപോലെ പലപ്പോഴും ഉപയോഗശൂന്യമായിപ്പോകാനിടയുണ്ട്‌ു‍ം. അല്‌പമെങ്കിലും ജീവിതയുദ്ധത്തില്‍ പോരാടിത്തെളിഞ്ഞ യുവതി, വ്രതത്രയങ്ങള്‍ സ്വമനസ്സാ സ്വീകരിക്കുമ്പോള്‍, അവയുടെ ചൈതന്യം ഉള്‍ക്കൊണ്ട്‌ ജീവിക്കാന്‍ അവള്‍ പ്രാപ്‌തയാകുന്നു.

പതിനെട്ടു വയസ്സ്‌ പൂര്‍ത്തിയായവര്‍ക്കു മാത്രമേ സന്യസ്‌തജീവിതം തെരഞ്ഞെടുക്കാനാകൂ എന്ന നിയമം നടപ്പിലായാല്‍ നിശ്ചയമായും സമര്‍പ്പിതസ്‌ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്‌ വരും. എന്നാല്‍ വരുന്നവരുടെ ക്വാളിറ്റി അഥവാ അര്‍പ്പണബോധം മെച്ചപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. ഇവിടെ സന്യാസിനീസമൂഹങ്ങള്‍ തീരുമാനിക്കേണ്ടത്‌ ഇതാണ്‌. Quantity വേണോ quality വേണോ. 'ഞങ്ങളുടെ കോണ്‍ഗ്രിഗേഷന്‌ 5000 പേരേ ഉള്ളൂ ഞങ്ങള്‍ക്കു ശേഷം തുടങ്ങിയതില്‍ 6000 പേരായി. അതിനാല്‍ നമ്മള്‍ ഇനി മുതല്‍ SSLC കഴിഞ്ഞവരെ നോക്കിയാല്‍ പോരാ; ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഉള്ളവരെ പിടിച്ചുകൊണ്ടുവരണം എന്ന്‌ നിശ്ചയിച്ച്‌ vocation promoters കാറുമെടുത്ത്‌ ഇറങ്ങിയാല്‍ കതിരിനോടൊപ്പം പതിരും കൊയ്‌തു അറയില്‍ സൂക്ഷിക്കേണ്ടിവരും; പിന്നീട്‌ ദു;ഖിക്കേണ്ടിയും വരും. എന്തായാലും ഒരു അഴിച്ചു പണിയും ശുദ്ധീകരണവും സഭയില്‍ അനിവാര്യം തന്നെ.

No comments: