Tuesday, August 5, 2008

നാണിത്തള്ള ലൈനിലുണ്ട്‌ (ചെറുകഥ)

ഹരിശങ്കര്‍ കലവൂര്‍

നാണിത്തള്ള ലൈനിലുണ്ടെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ പുച്‌ഛം തോന്നുന്നുണ്ടാകും. ഒരു തള്ളയെ ആര്‍ക്ക്‌ ലൈനില്‍ വേണമെന്ന്‌ നിങ്ങള്‍ അവജ്ഞയോടെ ചോദിക്കും. പക്ഷെ നാണിത്തള്ള ലൈനില്‍ കിട്ടാന്‍ ഇന്ന്‌ കേരളത്തിലെ ചെത്ത്‌ കോളേജ്‌ കുമാരന്മാര്‍ ക്യൂ നില്‍ക്കുന്നു. എന്താ വിശ്വാസം വരുന്നില്ലേ? എങ്കില്‍ വാ നമുക്ക്‌ നാണിത്തള്ളയെ വിശദമായി പരിചയപ്പെടാം നാണിത്തള്ളയെ നേരിട്ട്‌ പരിചയപ്പെടണമെങ്കില്‍ മാക്കാന്‍കുന്ന്‌ ഗ്രാമത്തില്‍ നിന്ന്‌ കിഴക്കോട്ട്‌ കിടക്കുന്ന ഇടവഴിയിലുടെ കുറേ ദൂരം നടക്കണം. അവിടെ ഒരിടത്തരം കുടിലിന്‌ മുന്നിലെ വരാന്തയില്‍ നാണിത്തള്ള ഇരുന്ന്‌ കയറുപിരിക്കുന്ന ദൃശ്യം നിങ്ങള്‍ക്കിപ്പോള്‍ കാണാന്‍ പറ്റും. ഇനി ക്യാമറ അല്‍പ്പം സൂം ഔട്ട്‌ ചെയ്യുക. ഇപ്പോള്‍ നാണിത്തള്ളയുടെ അടുത്ത്‌ ഒരു മൊബെയില്‍ ഫോണ്‍ ഇരികുന്നതും നിങ്ങള്‍ക്ക്‌ കാണാം. ഇനി ക്യാമറ അല്‍പ്പം കൂടെ പുറകോട്ട്‌ നീക്കിയാല്‍ നാണിത്തള്ളയുടെ മുന്നില്‍ ഒരു കളര്‍ റ്റിവി ഇരിക്കുന്നതും നിങ്ങളുടെ ഫ്രൈമില്‍ വരും. അതെ നാണിത്തള്ള ക്രിക്കറ്റ്‌ കളി കാണുകയാണ്‌. ഇവര്‍ക്കിതെന്ത്‌ കിറുക്കാണ്‌ എന്ന്‌ നിങ്ങള്‍ ചോദിക്കുമായിരിക്കും. പക്ഷെ കാര്യങ്ങള്‍ അങ്ങനെ ഒന്നുമല്ല. അവര്‍ അവരുടെ തൊഴില്‍ ചെയ്യുകയാണ്‌. മനസിലായില്ല അല്ലേ? മനസ്സിലാക്കിത്തരാം. അല്‍പ്പം വെയിറ്റ്‌ ചെയ്യൂ. അതാ മൊബെയില്‍ ഫോണ്‍ ബെല്ലടിക്കുന്നു. നാണിത്തള്ള എടുക്കുന്നു. "ഹലോ നാണിത്തള്ള സ്പീക്കിംഗ്‌ ആരാ?" "ഞാന്‍ ലോ കോളേജില്‍ നിന്ന്‌ മാത്തുക്കുട്ടിയാണ്‌, സ്‌കോറെത്രയായി?" "ഇന്ത്യ 253 ന്‌ ആള്‍ ഔട്ട്‌. ശ്രീലങ്ക 2 വിക്കറ്റിന്‌ 93 റണ്‍സ്‌ സങ്കകാര )15 റണ്‍സ്‌) ജയവര്‍ധ്‌നെ )23 റണ്‍സ്‌) ആണ്‌ ബാറ്റ്‌ ചെയ്യുന്നത്‌." നാണിത്തള്ള പറഞ്ഞു. "ആര്‍ക്കാണ്‌ വിക്കറ്റ്‌?" മാത്തുക്കുട്ടി വീണ്ടും ചോദിച്ചു. "ശ്രീശാന്തിന്‌ ഒന്ന്‌, സഹീര്‍ ഖാന്‌ ഒന്ന്‌ " നാണിത്തള്ള പറഞ്ഞു. "താങ്ക്യൂ നാണിത്തള്ളേ, ഞാന്‍ പിന്നീട്‌ ബന്ധപ്പെടാം." "ഒക്കെ." എന്ന്‌ പറഞ്ഞ്‌ നാണിത്തള്ള ഫോണ്‍ കട്ട്‌ ചെയ്തു. നാണിത്തള്ള ഫോണ്‍ താഴെ വച്ചില്ല അതിന്‌ മുമ്പ്‌ അടുത്ത കോള്‍ വന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന്‌ വിനീത്‌ കുമാറാണ്‌. അവനും സ്‌കോററിയണം. ക്രിക്കറ്റ്‌ കളി തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കേരളത്തിലങ്ങോളമിങ്ങോളമുള്ള കോളേജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും നാണിത്തള്ളയ്‌ക്ക്‌ കോള്‍ വരും. അവയ്‌ക്ക്‌ മറുപടി പറയുകയാണ്‌

അവയ്‌ക്ക്‌ മറുപടി പറയുകയാണ്‌ നാണിത്തള്ളയുടെ ജോലി. മൊബെയില്‍ കമ്പനികളിലേക്ക്‌ എസ്‌ എം എസ്‌ ചെയ്താല്‍ ക്രിക്കറ്റ്‌ കളിയുടെ കുറഞ്ഞ്‌ വിവരമേ കിട്ടു. പക്ഷെ നാണിത്തള്ളയെ വിളിച്ചാല്‍ ക്രിക്കറ്റ്‌ കളിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്‌. നാണിത്തള്ളയ്‌ക്ക്‌ കേബിള്‍ റ്റിവിയും മൊബെയില്‍ ഫോണും ഒക്കെ എങ്ങനെ കിട്ടി എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്‌. ഇതൊക്കെ ഓരോ ആര്‍ട്ടസ്‌ ആന്റ്‌ സ്പോര്‍ട്ടസ്‌കാരും കോളേജ്കളിലെ ക്രിക്കറ്റ്‌ അസ്സോസിയേഷന്‍ കാരും മറ്റും സംഭാവനയായി നല്‍കിയതാണ്‌. ഇതിന്റെ ഒക്കെ മാസവരി അടക്കുന്നതും അവര്‍തന്നെ. നാണിത്തള്ളയ്‌ക്ക്‌ തിമിരത്തിന്റെ ഒപ്പറേഷന്‍ നടത്തിയതും കേള്‍വിക്കുറവ്‌ മാറ്റാന്‍ ഇയര്‍ഫോണ്‍ മേടിച്ച്‌ കൊട്ടുത്തതും അവര്‍ തന്നെ. കൂടാതെ നാണിത്തള്ളയ്‌ക്ക്‌ ജീവിക്കാനുള്ള തുകയും മാസം തോറും അവര്‍ അയച്ചുകൊടുക്കും. പിന്നെ കയറുപിരിച്ചുണ്ടാക്കുന്നതും വാര്‍ധക്യകാലപെന്‍ഷനും ഒക്കെ കൊണ്ട്‌ നാണിത്തള്ള സുഖമായി കഴിയുന്നു. ക്രിക്കറ്റ്‌ കളി ഇല്ലാത്ത ദിവസങ്ങളില്‍ സ്പോര്‍ട്ടസ്‌ ചാനലുകളിലെ പഴയ കളികളുടെ ആവര്‍ത്തനം കാണുകയാണ്‌ നാണിത്തള്ളയുടെ ജോലി. ഇത്‌ കണ്ടും സ്പോര്‍ട്ടസ്‌ മാസിക വായിച്ചും ആണ്‌ ക്രിക്കറ്റ്‌ കളിയെപ്പറ്റി നാണിത്തള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്‌. ഇതെന്തിനാണെന്നല്ലെ? നാലുമണികഴിഞ്ഞ്‌ സ്‌കൂള്‍കുട്ടികള്‍ നാണിത്തള്ളയുടെ അടുത്ത്‌ കഥ കേള്‍ക്കാന്‍ വരും. ഈ കമ്പ്യുട്ടര്‍ യുഗത്തില്‍ എന്ത്‌ മുത്തശ്ശിക്കഥ എന്നായിരിക്കും നിങ്ങള്‍ ചോദിക്കുന്നത്‌. പക്ഷെ നാണിത്തള്ള പറയുന്നത്‌ പണ്ടത്തെ രാജാക്കന്‍ മാരുടെ കഥയല്ല ഇന്നത്തെ ക്രിക്കറ്റ്‌ രാജാക്കന്മാരുടെ കഥയാണ്‌. കുട്ടികള്‍ നാണിത്തള്ളയോട്‌ ചോദിക്കും," നാണിത്തള്ളേ, നാണിത്തള്ളേ ഇന്ത്യ വേള്‍ഡ്‌ കണ്ട്‌ നേടിയ മാച്ചിന്റെ കഥ പറയൂ. അല്ലെങ്കില്‍ അനില്‍ കുബിള്‍ ടെസ്റ്റില്‍ പത്ത്‌ വിക്കറ്റിട്ട കഥ പറയൂ, ആണെങ്കില്‍ അഛന്‍ മരിച്ചപ്പോള്‍ സച്ചിന്‍ സെഞ്ച്വറി അടിച്ച കഥ പറയൂ." ഇങ്ങനെ കുട്ടികള്‍ ഓരോ കഥകള്‍ ആവശ്യപ്പെടും. അപ്പോള്‍ നാണിത്തള്ള ഓരോ മാച്ചിന്റെയും ഫുട്‌ ബോള്‍ തൊട്ടുള്ള കളി രസകരമായി കുട്ടികള്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കും. കൂടാതെ ക്രിക്കറ്റ്‌ കളിയിലെ വിവാദനായകന്മാരായ ഷെയിന്‍ വോണ്‍, ഷൊയിബ്‌ അക്തര്‍, ഹര്‍ഭജന്‍സിംഗ്‌ തുടങ്ങിയവരെപ്പറ്റിയുള്ള ഗോസിപ്പുക്കളും കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കും. ഇതൊക്കെ കേള്‍ക്കാന്‍ കുട്ടികള്‍ പാഞ്ഞ്‌ വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അവരുടെ മാതാപിതാക്കളും നാണിത്തള്ളയ്‌ക്ക്‌ സാമ്പത്തിക സഹായങ്ങള്‍ ചെയ്‌ത്‌ കൊടുക്കാറുണ്ട്‌. കൂടാതെ ചില സൊസൈറ്റി ലേഡികളും കോളേജ്‌ കുമാരിമാരും മറ്റും ക്രിക്കറ്റ്‌ കളിയുടെ ഗുട്ടന്‍സ്‌ പഠിക്കാന്‍ രഹസ്യമായി നാണിത്തള്ളയെ സമീപിക്കറുണ്ട്‌. അവരില്‍ നിന്ന്‌ ചെറിയ ഒരു ഫീസും നാണിത്തള്ളയ്ക്ക്‌ കിട്ടാറുണ്ട്‌.

ശ്രീരാമന്റെ വേറിട്ടകാഴ്‌ചകള്‍ എന്ന റ്റി വി പരിപാടിയില്‍ വന്നതില്‍പ്പിന്നെ ലോകമെമ്പാടും നാണിത്തള്ള ശ്രദ്ധേയയായി. ഇങ്ങനെ ക്രിക്കറ്റ്‌ കളിക്ക്‌ വേണ്ടി സേവനം ചെയത്‌ കൊണ്ടിരിക്കുന്ന നാണിത്തള്ളയെ ആദരിക്കാന്‍ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ തീരുമാനിച്ചു. കൊച്ചിയിലെ വിശാലമായ ക്രിക്കറ്റ്‌ മൈദാനത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന്‌ ക്രിക്കറ്റ്‌ പ്രേമികളുടെ നിറഞ്ഞ കൈയ്യടിക്ക്‌ നടുവില്‍ വന്ന്‌ യുവക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ സ്വര്‍ണ്ണം പൂശിയ ഒരു ക്രിക്കറ്റ്‌ ബാറ്റും 50000 രൂപ നാണിത്തള്ളയുടെ പേരില്‍ ബാങ്കില്‍ ഇട്ടതിന്റെ ചെക്ക്‌ ലീഫും അവര്‍ക്ക്‌ കൈമാറി. തനിക്ക്‌ ക്രിക്കറ്റ്‌ കളി അറിയില്ലെങ്കിലും താന്‍ ഉടന്‍ നാണിത്തള്ളയുടെ ശിഷ്യനായി ക്രിക്കറ്റ്‌ കളി പഠിക്കുമെന്ന്‌ മുഖ്യമന്ത്രി ആ സമ്മേളനത്തില്‍ വന്ന്‌ പ്രഖ്യാപിച്ചു. മറുപടി പ്രസംഗത്തില്‍ നാണിത്തള്ള വിറയാര്‍ന്ന സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു, "പ്രിയപ്പെട്ട ക്രിക്കറ്റ്‌ പ്രേമികളേ, ഒരു സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടരുത്‌. എനിക്ക്‌ ക്രിക്കറ്റ്‌ കളി ഇഷ്ടമല്ല. എനിക്കിഷ്ടം നാടന്‍ തലപ്പന്ത്‌ കളിയും കിളിമാസു കളിയുമാണ്‌. പക്ഷെ അതും കെട്ടിപ്പിടിച്ചുകൊണ്ട്‌ ഇരുന്നാല്‍ എന്നെ സമൂഹത്തിന്റെ വേസ്‌റ്റ്‌ ബോക്സായ വൃദ്ധസദനത്തില്‍ കൊണ്ട്‌ ചെന്ന്‌ ഇടും എന്ന്‌ എനിക്കറിയാം. അതുകൊണ്ടാണ്‌ ഞാന്‍ 10 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സാക്ഷരതാ ക്ലാസ്സില്‍ പോയി അക്ഷരം പഠിച്ചതില്‍പ്പിന്നെ വായിച്ചും കണ്ടും ക്രിക്കറ്റ്‌ കളി പഠിച്ചത്‌. അന്ന്‌ വരെ ആര്‍ക്കും വേണ്ടാതിരുന്ന ഈ നാണിത്തള്ളയെ ലൈനില്‍ കിട്ടാന്‍ ഇന്ന്‌ യുവതലമുറ ക്യൂ നില്‍ക്കുകയാണ്‌. എന്റെ അനുഭവത്തില്‍ നിന്ന്‌ എനിക്ക്‌ എന്റെ പ്രായക്കാരായ മുതിര്‍ന്നപൗരന്മാരോട്‌ പറയാനുള്ളത്‌ ഇതാണ്‌, നമ്മള്‍ നമ്മുടെ പഴയ ലോകത്തെ മുറുകെപ്പിടിച്ച്‌ സ്വയം ചവറ്റ്‌ കുട്ടയിലേക്ക്‌ നടന്ന്‌ കയറരുത്‌. നമുക്ക്‌ ഇനി എത്രകാലം ബാക്കി ഉണ്ടെന്ന്‌ ചിന്തിക്കാതെ ഈ പുതിയ ലോകത്തെ മനസ്സിലാക്കുക. അറിവിലൂടെ ഈ ലോകത്തിന്റെ മുന്നിലൂടെ നടക്കുക. അപ്പോള്‍ നിങ്ങളെ ലൈനില്‍ കിട്ടാനും എല്ലാവരും കണ്ട്‌ നില്‍ക്കും. ജയ്‌ ഹിന്ദ്‌." നാണിത്തള്ളയുടെ ആഹ്വാനം ജനം ആഹ്ലാദാരവത്തോടെ ഏറ്റ്‌ വാങ്ങി.

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക കൃതി ഇ-മെയില്‍ ചെയ്യുക

No comments: