ബിനു തോമസ്

മിറര്‍സ്കാന്‍ വായിക്കുമ്പോഴും അങ്ങനെയൊരു പുനര്‍നിര്‍വ്വചനം പാടില്ലേ എന്നാണ് ചോദ്യം. ഭാഷയുടെ അതിരുകളില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള അവകാശം വിജയന്മാര്‍ക്കു മാത്രം ആരും തീറെഴുതിക്കൊടുത്തിട്ടില്ലല്ലോ. ശശിധരനുമായിക്കൂടേ?
ഭാഷാവിമര്‍ശനം എങ്ങനെ?
ഈ ചര്‍ച്ച ആരംഭിച്ച സുബിന്‍, ഭാഷയെപ്പറ്റി ഒരു അനുമാനം നടത്തി. ഒരു തരത്തില്‍ പറഞ്ഞാല്‍, ശശിധരന്റെ ഭാഷയേക്കാള്‍ പ്രധാനപ്പെട്ടതാണ് ആ അനുമാനം. സുബിന്‍ പറയുന്നു, "ഭാഷയെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ കൃതിയുടെ മൂല്യത്തിന് പുറത്തും ചര്‍ച്ച ചെയ്യാവുന്നതാണ്".
ധര്‍മ്മപുരാണത്തിന്റെ ഭാഷയെ ആ കൃതിയുടെ വെളിയില്‍ നിന്നുകൊണ്ട് നമുക്ക് വിമര്‍ശിക്കാനാവുമോ? ഇല്ല എന്നുതന്നെ മറുപടി നല്‍കേണ്ടിവരും. കാരണം, അങ്ങനെ വിമര്‍ശിക്കുമ്പോഴാണ് ഭാഷയെ നാം ഓരോരോ തട്ടില്‍പ്പെടുത്തുന്നതും വിവിധവര്‍ണ്ണങ്ങളിലാക്കി പ്രയോഗത്തില്‍ ചിട്ടകള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങുന്നതും, "ഇതു പാടില്ല" എന്നും "ഇതു സാരമില്ല" എന്നും വിധിനിര്‍ണ്ണയം ചെയ്യാന്‍ തുടങ്ങുന്നതും. അടിയന്തിരാവസ്ഥയുടേയോ ഏകാധിപത്യത്തിന്റെയോ നിഴലില്‍നിന്നു മാറ്റിനിര്‍ത്തി, നമ്മുടെ അയല്‍വക്കത്തെ പാലുകാരന്‍ ദിവാകരനേയോ, ഇറച്ചിവെട്ടുകാരന്‍ ഔസേപ്പുചേട്ടനേയോ കഥാപാത്രങ്ങളാക്കി കുടിയിരുത്തി, ഓരോ സംഭവങ്ങളേയും സാധാരണ ജീവിതത്തിന്റെ ഭാഗമായി സങ്കല്‍പിച്ച് ധര്‍മ്മപുരാണം വായിച്ചുനോക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇല്ല. കാരണം, ആ കൃതിയുടെ ഭാഷയെ രൂപപ്പെടുത്തിയതും ഭാഷയുടെ ശക്തിയെ ഉത്തേജിപ്പിച്ചതും അതിന്റെ പ്രമേയവും അന്തഃസത്തയുമാണ്. കൃതിയില്‍ നിന്ന് മാറ്റിനിര്‍ത്തി ഭാഷയെ അളക്കാനാവില്ല. അത്തരം ഭാഷാപഠനം ശാസൃതമാണ്, സാഹിത്യമല്ല.

ശശിധരന്റെ ഭാഷയുടെ ന്യൂനത, ചിലര്‍ കരുതുന്നതുപോല ചില "സുഖകരമല്ലാത്ത" വാക്കുകള്‍ ഉപയോഗിച്ചതല്ല. വാക്കുകളും പ്രയോഗങ്ങളും ഇഷ്ടംപോലെ പ്രയോഗിക്കാനുള്ള അവകാശം എഴുത്തുകാരനുണ്ട്. എഴുത്തുകാരന്റെ ജന്മാവകാശം. പക്ഷേ, ചില നിര്‍ദ്ദോഷമെന്നു തോന്നുന്ന പ്രയോഗങ്ങളിലൂടെ, തന്റെ കൃതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളേയും അതിന്റെ നിലനില്‍പ്പിനെത്തന്നെയും തകിടം മറിക്കുകയാണ് ശശിധരന്‍ ചെയ്യുന്നത്. ഒരു സാഹിത്യകൃതിയെ വിമര്‍ശിക്കുമ്പോള്‍, കൃതിയേയാണ് വിമര്‍ശിക്കേണ്ടത്, എഴുതിയ ആളെയല്ല. ഒരുപക്ഷെ, ആ കൃതിയുടെ സാമൂഹിക-സാംസ്കാരിക-രാഷൃടീയ പശ്ചാത്തലത്തേയാണ് വിമര്‍ശിക്കുന്നതെങ്കില്‍, എഴുത്തുകാരനെക്കുറിച്ചും പറയേണ്ടതായിവരും. പക്ഷെ, അങ്ങനെ പറയുമ്പോള്‍, താന്‍ പറയുന്ന വാക്കുകളെ ന്യായീകരിക്കാനുള്ള വിവേകം കാണിക്കണം. നടുറോഡിലൂടെ നടന്നുപോകുന്നവനെ "തന്തയില്ലാത്തവനേ" എന്നു ഞാന്‍ വിളിച്ചാല്‍, എന്തിനാണ് അതു വിളിക്കുന്നതെന്നെങ്കിലും പറഞ്ഞുകൊടുക്കണം. അതു ചെയ്തില്ലെങ്കില്‍, എന്റെ ഭാഷ അശ്ലീലമാണ്. ഞാന്‍ പറയുന്നതില്‍ ആധികാരികതയില്ല. കവിക്ക് ഭാവനയെന്നതുപൊലെയാണ് വിമര്‍ശകന് ആധികാരികത.
സാഹിത്യത്തില്‍ വിമര്‍ശകന്റെ അനന്യത്വം

ശശിധരന്, തെന്‍ സാഹിത്യരൂപത്തിന്റെ മൗലികതത്വം മറന്നാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത്. വിമര്‍ശനം അദ്ദേഹത്തിന് വ്യക്തിഹത്യയാണ്, ക്രിയാത്മകമായ ഉന്നമനത്തിനുള്ള മാധ്യമമല്ല. ഉദാഹരണങ്ങള്‍ പലതുണ്ട്.
"ചരിത്രരാഷൃടീയബോധമില്ലാത്ത ഒരു കോമാളി സംവിധായകന്‍"
"ലത്തീഫ് പറമ്പിലിനെപ്പോലൊരാള്‍ക്ക് ഇന്റര്‍വ്യൂ ചെയ്യാമെങ്കില്‍ ഏതു വിഡ്ഢിക്കും ഇന്റര്‍വ്യൂ ചെയ്യാവുന്നവിധം...."
"അപ്രതീക്ഷിത ആയുസ്സുള്ള ശരീരം മാത്രം സമ്പത്താക്കിയ മമ്മൂട്ടി എന്ന സുന്ദരവിഡ്ഢിയുടെ മുന്‍പിലിരിക്കുന്ന എം.ടി വൃദ്ധന്‍ മാത്രമല്ല കോമാളി കൂടിയാകുന്നു."

ശശിധരന്റെ ഭാഷ പിന്തുടരപ്പെടേണ്ട ഒരു മാതൃകയല്ല. ഇത്തരം അര്‍ത്ഥശൂന്യമായ കടുവാക്കുകള്‍ വിമര്‍ശനം എന്ന സാഹിത്യരൂപത്തിന് ക്ഷീണം മാത്രമേ വരുത്തൂ. എല്ലാ വിമര്‍ശകരും ശശിധരന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍? വിമര്‍ശനം വിലകുറഞ്ഞ വ്യക്തിഹത്യയിലേക്കു തരം താണാല്‍ അതിന്റെ പ്രസക്തിയും വിലയും നഷ്ടപ്പെടുന്നു. അവസാനം മിച്ചമുണ്ടാകുക വ്യക്തിദ്വേഷം മാത്രമായിരിക്കും. സാഹിത്യം നഷ്ടപ്പെട്ടുപോകും. ശശിധരന്റെ ലേഖനങ്ങളുടെ സത്യം എത്രയൊക്കെയായാലും, ഇത്തരം വിലകുറഞ്ഞ സമീപനം മൂലം അവയുടെ പാരായണമൂല്യം നശിക്കുന്നു.
ഭാഷയുടെ പരിധി
എഴുത്തുകാരന്റെ ഭാഷയ്ക്ക് അതിര്‍വരമ്പുകളില്ല. സുബിന്‍ പറഞ്ഞതുപോലെ, ഭാഷയ്ക്ക് നമ്മള്‍ കളങ്ങള്‍ വരയ്ക്കേണ്ട ആവശ്യമില്ല. പക്ഷെ, പത്രക്കാരന്റേയും എഴുത്തുകാരന്റേയുമൊക്കെ കളങ്ങള്‍ക്കു പുറത്ത് മനുഷ്യനെന്ന ജീവി പുലരുന്നത് വലിയ ചില കളങ്ങളിലാണെന്നും മറന്നുകൂടാ. ബുദ്ധന്റെ കാലത്തും ശങ്കരാചാര്യരുടെ കാലത്തും ഗാന്ധിയുടെ കാലത്തും ശശിധരന്റെ കാലത്തും വിഡ്ഢി എന്ന വാക്കിന് ഒരര്‍ത്ഥമേയുള്ളൂ എന്നാണെന്റെ അനുമാനം. ആ വിളി കേട്ടാല്‍ തോന്നുന്ന വികാരവും ഒന്നുതന്നെയായിരിക്കണം. സാമാന്യമര്യാദ, അതെത്ര വിശാലവും അമൂര്‍ത്തവുമായി നിര്‍വ്വചിച്ചാലും, നമുക്കു ചുറ്റുമുള്ള ഒരു കളം തന്നെയാണ്. ആ കളത്തിന്റെ അതിരുകള്‍ ആരും വരച്ചിട്ടില്ല. പക്ഷേ, ആരും പറയാതെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണു താനും. ശശിധരന്‍ സാമാന്യമര്യാദ ലംഘിച്ചിട്ടില്ലെന്നു പറയുന്നത് പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതുപോലെയാണ്.

ഒ.വി വിജയന്‍, ധര്‍മ്മപുരാണം എവിടെവെച്ചും വായിക്കും എന്ന് എനിക്കൂഹിക്കാന്‍ കഴിയും. കഥയില്ലാത്ത ഒരു ഇന്റര്‍വ്യൂ ചെയ്തു എന്ന ഒറ്റക്കുറ്റത്തിന് കോമാളി എന്നു വിളിക്കപ്പെട്ട എം.ടിയുടെ മുന്‍പില്‍ വച്ച് മിറര്‍ സ്കാന്‍ വായിക്കാന്‍ ശശിധരനു കഴിയുമോ? അതല്ലെങ്കില്‍, പുഴയിലെ ഒരു എഡിറ്റോറിയലിന്റെ പേരില്‍ എഡിറ്ററെ ഇതുപോലെ പേരു വിളിക്കാന്‍ ആ ഭാഷ ഉയരുമോ? ശശിധരന് അതു കഴിയുന്നില്ലെങ്കില്‍, അത് ചിന്തയുടെ കുഴപ്പമല്ല, ഭാഷയുടെ കുഴപ്പമാണ്. ശശിധരന്‍ തീരുമാനിക്കട്ടെ.
ബിനു തോമസ്
കിഴക്കയില്‍, പഴയരിക്കണ്ടം, ഇടുക്കി - 685602
E-Mail: binu.thomaz@gmail.com
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ് ചെയ്യുക
No comments:
Post a Comment