Sunday, July 15, 2007

മലയാളകഥയിലെ മാന്ത്രികക്കളങ്ങള്‍ - എം.പി.നാരായണപിളളയുടെ കഥാലോകം


ലേഖനം
പി.ആര്‍. ഹരികുമാര്‍


അറുപതുകളിലും എഴുപതുകളിലും മലയാളത്തില്‍ ശക്തിയാര്‍ജ്ജിച്ച ആധുനികത എന്ന സവിശേഷ സാഹിത്യമനോഭാവത്തിന്റെ പ്രശ്‌നപരിസരത്തിലാണ്‌ ജന്മം കൊണ്ട്‌ പുല്ലുവഴിക്കാരനും ജീവിതം കൊണ്ട്‌ മറുനാടന്‍ മലയാളിയുമായ എം.പി.നാരായണപിളളയും (1939-1998) എഴുതിത്തുടങ്ങിയത്‌. പാരമ്പര്യനിഷേധം, സമൂഹനിഷേധം, ജീവിതപരാങ്ങ്‌മുഖത്വം, അരാജകവാദം എന്നിവ അക്കാലത്തെ കലാസൃഷ്‌ടികളില്‍ സജീവമായിരുന്നു. ഇന്ത്യന്‍ജീവിതാവസ്ഥയോടുളള പ്രതികരണമെന്നതിലേറെ പാശ്ചാത്യതത്ത്വചിന്തയോടുളള ആഭിമുഖ്യം വ്യക്തമാക്കുന്നതായിരുന്നു അക്കാലത്തെ മിക്ക രചനകളും. മരണം വ്യര്‍ഥമാക്കിയ ജീവിതത്തിനു നേരെ ആധുനികമനുഷ്യന്‍ സ്വീകരിച്ച നിലപാടെന്നാണ്‌ ആധുനികതയെ ഒരിക്കല്‍ എം. മുകുന്ദന്‍ നിര്‍വചിച്ചത്‌. മൃത്യുബോധത്തിനു കൈവന്ന ഈ അമിതപ്രാധാന്യത്തോടൊപ്പം എഴുത്തിന്റെ ഘടനയെ സാരമായി സ്വാധീനിക്കാന്‍ കഴിഞ്ഞ ഒട്ടേറെ മാറ്റങ്ങള്‍ക്കും ആധുനികത വഴിമരുന്നിട്ടു. എഴുത്തുകാരന്റെ വ്യക്തിത്വം, കൃതിയുടെ ജൈവപരമായ ഐക്യം, ഭാഷയുടെ അനന്തമായ സാദ്ധ്യതകള്‍, ഭാവനയുടെ അതിരില്ലായ്‌മ, എഴുത്തുകാരനും സമൂഹവും തുടങ്ങി പല വിഷയങ്ങളിലും മലയാളി പുതിയ കാഴ്ചപ്പാടുകളിലേക്ക്‌ നയിക്കപ്പെട്ട കാലഘട്ടമെന്ന നിലയ്ക്കാണ്‌ ആധുനികത ഇന്ന്‌ വിലയിരുത്തപ്പെടുന്നത്‌. ആധുനികതയെ ഏതെങ്കിലും രീതിയില്‍ നവീകരിച്ച എഴുത്തുകാരുടെ രചനകള്‍ക്കാണ്‌ പില്‍ക്കാലത്തും വായനക്കാരുണ്ടായത്‌. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ചില കഥകള്‍ എഴുതിയത്‌ എം.പി.നാരായണപിളളയാണെന്നുളള കാര്യം മറക്കാനാവുന്നതല്ല.

പ്രിമിറ്റീവിസത്തിന്റെ ധാരകള്‍

അസ്‌തിത്വദുഃഖത്തിന്റെയും മൃത്യുബോധത്തിന്റെയും യാന്ത്രികമായ ആവിഷ്ക്കരണങ്ങള്‍ ഏറെ നടന്ന ആധുനികതയുടെ കാലത്ത്‌ മനുഷ്യന്റെ ആദിമചോദനകളെ മുന്‍നിറുത്തി ജീവിതത്തെ ചിത്രീകരിക്കാനാണ്‌ നാരായണപിളള ശ്രമിച്ചത്‌. ആധുനികതയുടെ പൊതുപ്രമേയങ്ങള്‍ക്ക്‌ അപരിചിതമായ സ്ഥലകാലങ്ങളെ അദ്ദേഹം കഥയ്ക്കുളളിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. മനുഷ്യനിര്‍മ്മിതവും യാന്ത്രികവുമായ സാഹചര്യങ്ങളെക്കാള്‍ സ്വാഭാവികപ്രകൃതിയുടെ വിഭ്രമാത്മകമായ വശങ്ങളെ പിന്‍പറ്റി ചെല്ലാനാണ്‌ കഥാകാരന്‍ മിക്കവാറും രചനകളില്‍ വായനക്കാരോട്‌ ആവശ്യപ്പെടുന്നത്‌. മുരുകന്‍ എന്ന പാമ്പാട്ടി, പരിണാമത്തിന്റെ പടിപ്പുരയില്‍, ഞങ്ങള്‍ അസുരന്മാര്‍, കടിഞ്ഞൂല്‍ തുടങ്ങിയ കഥകളില്‍ ഇതാണ്‌ സംഭവിക്കുന്നത്‌. ഭയം, വിശപ്പ്‌, പക, കാമം മുതലായ അടിസ്ഥാനവികാരങ്ങള്‍ നാരായണപിളളയുടെ ലോകത്ത്‌ വേണ്ടുവോളമുണ്ട്‌. മന്ത്രവാദത്തിന്റെ ആവാഹനരീതികൊണ്ടെന്ന പോലെ സൃഷ്‌ടിക്കപ്പെടുന്ന മായികമായ അന്തരീക്ഷം മിക്കവാറും കഥകളില്‍ കാണാം. ആധുനികമനുഷ്യന്റെ കാര്യവിചാരമോ നിരീക്ഷണരീതിയോ അല്ല ഇദ്ദേഹത്തിന്റെ കഥകളില്‍ കാണുക. മറിച്ച്‌ പ്രാകൃതഭാവനയുടെ മൂര്‍ച്ചകൊണ്ട്‌ സ്‌തബ്‌ധമാകുന്ന ഭൂതകാലജീവിതത്തിന്റെ പ്രതീതിയാണ്‌.

ഗ്രാമീണന്റെ വികാരലോകം

നാരായണപിളളയുടെ കഥകളുടെ സംവേദനീയതയ്ക്കു പിന്നിലെ ഒരു കാരണം നാടന്‍മനുഷ്യരുടെ ജീവിതലാളിത്യത്തെ ഭംഗിയായി അവതരിപ്പിക്കാനുളള കഥാകാരന്റെ കഴിവാണ്‌. അദ്ദേഹത്തിന്റെ ആദ്യകഥയായ കളളനിലെ കളളനും ഊണി എന്ന കഥയിലെ നായരും ഉണര്‍ത്തുന്ന ചിരിയില്‍ അല്‌പം കണ്ണീരിന്റെ ഉപ്പ്‌ കൂടി കലര്‍ന്നിട്ടുളളത്‌ നമുക്ക്‌ അനുഭവിച്ചറിയാം. ഏറെക്കാലം വന്‍നഗരങ്ങളില്‍ ജീവിച്ചിട്ടും കഥാകാരനില്‍ സജീവമായിരുന്ന ഗ്രാമീണസംസ്കൃതി ആ കഥകള്‍ക്ക്‌ പകര്‍ന്നുകൊടുക്കുന്ന വൈവിധ്യവും ഐതിഹ്യസദൃശമായ മായികതയും മോഹിപ്പിക്കുന്നതാണ്‌. ജ്യോതിഷവും മന്ത്രവാദവും പക്ഷിശാസ്‌ത്രവും ലാടവൈദ്യവും നീതിന്യായവും മൃഗചികിത്സയും ഐതിഹ്യമാലയും കണിയാന്റെ യുക്തികളും അവിടെ സമൃദ്ധമാണ്‌. നേര്‍ത്ത നര്‍മ്മത്തിന്റെ ഒരു ആന്തരികധാര എക്കാലത്തും ആ കഥകളില്‍ ഉണ്ടായിരുന്നു. മറ്റ്‌ ആധുനികരിലെന്നപോലെ കഠിനമായൊരു മോഹഭംഗത്തിന്റെ സ്വരം നാരായണപിളളയില്‍ നിന്ന്‌ കേള്‍ക്കാത്തതിന്‌ കാരണവും ഗ്രാമീണമായ ഈ ജീവിതാവബോധത്തിന്റെ സാന്നിധ്യമാണ്‌.

താര്‍ക്കികന്റെ ആഖ്യാനവഴികള്‍

ഒരു പട്ടിയെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ പരിണാമം എന്ന നോവലിലും (ഇതിന്‌ 1992-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ്‌ കിട്ടിയെങ്കിലും അവാര്‍ഡുകള്‍ പൊതുമുതലിന്റെ ധൂര്‍ത്താണെന്ന്‌ പറഞ്ഞ്‌ നാരായണപിളള അത്‌ നിരസിക്കയുണ്ടായി.) എം.പി.നാരായണപിളളയുടെ കഥകള്‍, 56 സത്രഗലി എന്നീ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കഥകളിലും എണ്ണമറ്റ ലേഖനങ്ങളിലും പ്രത്യക്ഷപ്പെടുന്ന മറ്റൊരു പ്രധാനഘടകം ഈ കാഥികവ്യക്തിത്വത്തിന്റെ അവിഭാജ്യതയായ താര്‍ക്കികബുദ്ധിയാണ്‌. ദൈവവും മനുഷ്യരും പട്ടികളും ചാത്തന്മാരും യുക്തിവാദികളും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്ന രംഗങ്ങള്‍ അവിടെ ഒട്ടും കുറവല്ല. തര്‍ക്കത്തിന്റെ അരങ്ങായ കോടതിയാണ്‌ പല കഥകള്‍ക്കും പശ്ചാത്തലമായി നില്‍ക്കുന്നത്‌ എന്ന കാര്യവും ചൂണ്ടിക്കാട്ടാവുന്നതാണ്‌. മൃഗാധിപത്യം, ജോര്‍ജ്‌ ആറാമന്റെ കോടതി, പ്രതി, വിധി എന്നീ കഥകളൊക്കെ ഇവിടെ ഓര്‍ക്കാവുന്നവയാണ്‌. പോലീസുകാരുടെ മഹസ്സറെഴുത്തുപോലെയാണ്‌ നാരായണപിളളയുടെ പ്രകൃതിവര്‍ണ്ണനകളെന്ന്‌ ഒരു നിരൂപകന്‍ പറഞ്ഞതില്‍ വാസ്‌തവത്തിന്റെ സ്‌പര്‍ശമുണ്ട്‌. കഥാകാരന്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ പലപ്പോഴും നമ്മുടെ അംഗീകാരം നേടുന്നില്ലെങ്കിലും വ്യത്യസ്‌തമായ തന്റെ കാഴ്ചപ്പാട്‌ സ്ഥാപിച്ചെടുക്കുന്നതിന്‌ അദ്ദേഹം അവലംബിക്കുന്ന രീതിശാസ്‌ത്രം ആദരണീയം തന്നെ.

മലയാളിയുടെ മനഃശാസ്‌ത്രം വേണ്ടുംവിധം മനസ്സിലാക്കിയ ഒരു സാമൂഹികചിന്തകനെയും നാരായണപിളളയുടെ എഴുത്തിന്റെ സന്ദര്‍ഭങ്ങളില്‍ നമുക്ക്‌ കാണാം. തന്റെ കാലത്ത്‌ എഴുത്തിന്റെ മേഖലയില്‍ നിലനിന്ന അനുകരണാത്മകവും അഭാരതീയവുമായ വശങ്ങളെ പ്രാദേശികസംസ്കൃതിയുടെ സ്വാംശീകരണത്തിലൂടെയും പ്രയോഗത്തിലൂടെയും പ്രതിരോധിക്കാന്‍ നാരായണപിളളയ്ക്ക്‌ വലിയൊരളവില്‍ കഴിഞ്ഞു. മാത്രമല്ല, മലയാളിയുടെ ആഖ്യാനരീതികള്‍ നവീനതയുടെ കാലത്തും പ്രസക്തമാണെന്ന്‌ വാദിച്ച ഈ എഴുത്തുകാരന്‍ പാരമ്പര്യനിഷേധമല്ല ആധുനികതയുടെ അളവുകോലെന്ന്‌ സ്വന്തം രചനകളിലൂടെ തെളിയിക്കുകയും ചെയ്‌തു.


പി.ആര്‍. ഹരികുമാര്‍

1960-ല്‍ ആറ്റിങ്ങലില്‍ ജനനം. ഗവ.ആര്‍ട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉപരിപഠനം.. മലയാളത്തില്‍ എം.എ, എം.ഫില്‍ ബിരുദങ്ങള്‍. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചന്‍ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകള്‍, ആറാം തലമുറക്കഥകള്‍ എന്നീ സമാഹാരങ്ങളില്‍ കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൃതികള്‍ഃ നിറം വീഴുന്ന വരകള്‍ (കഥകള്‍), അലിയുന്ന ആള്‍രൂപങ്ങള്‍ (കഥകള്‍), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതല്‍ കാലടി ശ്രീശങ്കരാകോളേജില്‍ അദ്ധ്യാപകന്‍.

വിലാസം

പി.ആര്‍.ഹരികുമാര്‍, എം.എ., എം.ഫില്‍,
ലക്ചറര്‍, മലയാളവിഭാഗം, ശ്രീശങ്കരാകോളേജ,്‌
കാലടി -683574
website: http://www.prharikumar.com

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക

കൃതി ഇ-മെയില്‍ ചെയ്യുക

കൃതി പ്രിന്റ്‌ ചെയ്യുക

No comments: