Thursday, July 12, 2007

പച്ചവസ്ര്തങ്ങള്‍



കഥ
ദീപ ഡി.എ

പച്ചവസ്ര്തങ്ങള്‍ എന്ന്‌ ഖാന്‍ പറഞ്ഞതിനുശേഷമാണ്‌ മഴ പെയ്യാന്‍ ആരംഭിച്ചത്‌. ഗോമതിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കണ്ട വെള്ളം ഇപ്പോഴില്ല. മഴ ഗോമതിയുടെ പുറത്തുകൂടി പെയ്യാന്‍ തുടങ്ങി. ഓരം പറ്റിക്കിടന്ന എല്ലിന്‍ കഷ്ണങ്ങളും വിസര്‍ജ്യങ്ങളിലും മഴ വന്നു വീണു. വിസര്‍ജ്യങ്ങള്‍ അലിഞ്ഞ്‌ ഗോമതിയിലേക്കിറങ്ങി. നാനാ സാഹേബിന്റെ പ്രതിമയിലും മഴ പെയ്യുന്നുണ്ട്‌. സാഹേബിന്റെ കണ്ണുകളില്‍ കൂടി മഴവെള്ളം കണ്ണുനീര്‍ പോലെ ഒഴുകാന്‍ തുടങ്ങുന്നു. നാനാസാഹേബ്‌ കണ്ണടയ്‌ക്കാതെ ഗോമതിയെ നോക്കി. ദീര്‍ഘനിശ്വാസം പൊഴിച്ച പോലെ ചുളിവുകള്‍ പിടിപെട്ടതായിരുന്ന.ു‍ നാനാ സാഹേബിന്റെ മുഖം. ഏതോ ഒരു കാക്ക എപ്പോഴോ വിസര്‍ജിച്ചതിന്റെ വെളുത്ത പാട്‌ നാനാസാഹേബിന്റെ നെറ്റിയിലുണ്ടായിരുന്നു. മഴ അതിനേയും കഴുകിക്കളഞ്ഞു. മുകളിലേക്ക്‌ നോക്കിയപ്പോള്‍ നാനാസാഹേബിന്റെ തലയ്‌ക്കു മുകളിലായി ദേവദാരു മരത്തില്‍ കുറെ കാക്കകൂടുകള്‍. ഇപ്പോള്‍ കാക്കകള്‍ ഒന്നുമില്ല. ഭക്ഷണം തേടി പോയതായിരിക്കും കാക്കകള്‍ ഇപ്പോള്‍ എവിടെയൊക്കെയാകും ഭക്ഷണം തേടുക? മേത്താ മാര്‍ക്കറ്റില്‍ ഒരു പക്ഷേ ഉണ്ടാകും. അതോ ഖാന്ന ഹോട്ടലിന്റെ പുറകിലോ? കൂടുകളില്‍ കുഞ്ഞുങ്ങള്‍ ഒന്നുമില്ല. അതുകൊണ്ട്‌ കൊക്കിനുള്ളില്‍ ഭക്ഷണം ഒതുക്കി പിടിച്ചു കൊണ്ടുവരേണ്ടതില്ല-
ഖാന്‍ ഗോമതിയുടെ കരയിലൂടെ നടന്നു. മഴ നനഞ്ഞുകൊണ്ട്‌ നടക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇതേ തീരത്തൂടെ നടന്ന തന്റെ കാല്‍പ്പാട്‌ എവിടെയെങ്കിലും കാണുന്നുണ്ടോ? ഒരുപാട്‌ കാല്‍പ്പാടുകള്‍ തന്റെ കാലടികള്‍ക്കുമേല്‍ പതിഞ്ഞിട്ടുണ്ട്‌. ഇപ്പോഴും കൂടുന്നു. ആരുടെയൊക്കെയോ കുറച്ച്‌ കാല്‍പ്പാടുകള്‍, അതില്‍ ചില മൃഗങ്ങളുടെ കാല്‍പ്പാടുകളും ഉണ്ടായിരുന്നു.
ഗോമതിയുടെ അരികില്‍ നിറഞ്ഞ പച്ചപ്പോടെ നില്‍ക്കുന്ന അശോകമരങ്ങളും, കടുക്‌ ചെടികളും, അഞ്ചിലതെറ്റികള്‍ക്കും തന്നെപ്പോലെതന്നെ പ്രായാധിക്യമായിരിക്കുന്നു. അശോകമരങ്ങളെ പുഷ്പിപ്പിക്കുവാന്‍ കന്യകമാരെകൊണ്ട്‌ ചവിട്ടിച്ചാല്‍ മതിയെന്ന്‌ ഹതുമാസ്‌റ്റര്‍ പറഞ്ഞതുകേട്ട്‌ ആരാണ്‌ കന്യകയെന്നറിയാന്‍ ഗോമതിയുടെ തീരം മുഴുവന്‍ അലഞ്ഞു നടന്നതും ഒടുവില്‍ 'ഞാന്‍ കന്യകയാണ്‌'എന്നു കേട്ടപ്പോള്‍ തിരിഞ്ഞു നോക്കിയതും....
പിന്നില്‍ നില്‍ക്കുന്നു പച്ചവസ്ര്തങ്ങളണിഞ്ഞ ഒരു പെണ്‍കുട്ടി.
'ഞാന്‍ ചവിട്ടിയാല്‍ മതിയോ, ഞാന്‍ കന്യകയാണ്‌'
'മതി' ഖാന്‍ പറഞ്ഞു.
അവളുടെ ശരീരം നിറയെ പച്ച വസ്ര്തങ്ങളായിരുന്നു. മയ്യത്ത്‌ പുതപ്പിക്കുന്ന പച്ച ഷര്‍ട്ടിന്റെ നിറം. മുഴുവനും തിളങ്ങുന്നു. തലയില്‍ നേര്‍മയുള്ള സില്‍ക്കിന്റെ ഒരു തട്ടമുണ്ട്‌, കഴുത്തില്‍ പച്ചക്കല്ലിന്റെ ഒരു മാലയുണ്ട്‌. അവളുടെ കണ്ണുകള്‍ക്കൊപ്പം പച്ചക്കല്ലും ഗോമതി നദിയിലെ ഓളങ്ങളും തിളങ്ങാന്‍ തുടങ്ങി.
വഴിയില്‍ നിന്ന എല്ലാ അശോകമരങ്ങളേയും അവള്‍ ചവുട്ടി. അവളുടെ കാലുകള്‍ക്ക്‌ മഞ്ഞിന്റെ നിറമായിരുന്നു. ഓരോ മരത്തിനേയും ചവുട്ടുമ്പോള്‍ അവള്‍ കുലുങ്ങി ചിരിക്കും. ചിരികേട്ട്‌ ഗോമതിയും ഓളങ്ങളിളക്കി ചിരിച്ചു തുള്ളാന്‍ തുടങ്ങും. എല്ലാ അശോകമരങ്ങളും അവളുടെ പാദസ്പര്‍ശമേറ്റ്‌ അനങ്ങാതെ തരിച്ചു നിന്നു. അത്‌ കണ്ടുകൊണ്ട്‌ അവള്‍ ഓടിപ്പോയി, ദൂരേക്ക്‌. ഗോമതി അവളുടെ പിറകേ ഒഴുകികൊണ്ടേയിരുന്നു -
അവള്‍ ചവിട്ടി കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ എല്ലാ അശോകമരങ്ങളും പൂവിട്ടു. ഇളം ചുവപ്പു നിറമുള്ള പൂക്കള്‍. പൂക്കള്‍ ഗോമതിയുടെ തീരം മുഴുവന്‍ സുഗന്ധം പരത്തി. ഭ്രമരങ്ങള്‍ അശോകമരങ്ങളെ ചുറ്റി വരിഞ്ഞു. ദൂരത്തുനിന്നും വന്ന ഭ്രമരങ്ങള്‍ ഗംഗയെക്കുറിച്ചും യമുനയെക്കുറിച്ചും ഇടയ്‌ക്കിടെ ഗോമതിയോട്‌ കുശലങ്ങള്‍ ചേര്‍ത്ത്‌ പറഞ്ഞു. ചില കരിവണ്ടുകള്‍ ദേവദാരുക്കളില്‍ ചെന്നിരുന്ന്‌ വിശ്രമിച്ചു. പൂവുകള്‍ കൊഴിയുന്നതുവരെ അശോകമരങ്ങള്‍ക്ക്‌ ഭ്രമരങ്ങള്‍ കാവലിരുന്നു...
ഖാനറിയാമായിരുന്നു അവള്‍ ഇവിടെവിടെയോ ഉണ്ട്‌. വര്‍ഷങ്ങള്‍ അവിടവിടെ കുറേ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. അത്‌ സ്വാഭാവികം. മാറ്റം അനിവാര്യമാണ്‌. തനിക്കും മാറ്റം വന്നിരിക്കുന്നു. അമ്പത്തിയാറാം വയസ്സില്‍ ഇവിടെ ഇരുപതുകൊല്ലം മുമ്പ്‌ കണ്ട കാഴ്‌ചകളില്‍ എന്തൊക്കെയാണ്‌ അവശേഷിച്ചിട്ടുണ്ടാവുക. എന്തായാലും കണ്ടപ്പോള്‍ സന്തോഷമായി. ദേവദാരുക്കള്‍ ഇനിയും കുറച്ചുവര്‍ഷങ്ങള്‍ കൂടി ജീവിക്കണമെന്ന വാശിപോലെ നില്‍ക്കുന്നുണ്ട്‌. അശോകമരങ്ങള്‍ ഒരിക്കല്‍കൂടി പൂവിടാന്‍ കാത്തു നില്‍ക്കുന്നതുപോലെ. ഞാന്‍ വന്നാല്‍ അവള്‍ വരും. അവള്‍ വന്നാല്‍ അശോകമരങ്ങള്‍ പൂവിടും. കാരണം അവളിപ്പോഴും കന്യകയായിരിക്കും. പച്ചവസ്ര്തങ്ങളണിഞ്ഞ കന്യക.
മെലിഞ്ഞുണങ്ങിയ ശരീരവുമായി ഗോമതി ഒഴുകുന്നു. ഇനിയെത്രകാലം കൂടി എന്ന ചോദ്യവുമായി. ദേവദാരുക്കളുടെ അടുത്തുകൂടി ഇടത്തേയ്‌ക്ക്‌ തിരിഞ്ഞു. കാലാപള്ളി നിന്നിരുന്ന സ്ഥലത്ത്‌ ചല്ലിയും മണലും കൂട്ടിയിട്ടിരിക്കുന്നു. വെള്ളിയാഴ്‌ച ജുമാ പിരിയുമ്പോള്‍ ഉണക്കമുന്തിരി ആള്‍ക്കാര്‍ക്ക്‌ കൊടുക്കുന്ന അള്ളാവിയുടെ ഇരുപ്പ്‌ സ്ഥാനത്ത്‌ ശവക്കോട്ടപ്പച്ചകള്‍ നിറഞ്ഞു കിടക്കുന്നു. ശവക്കോട്ടപ്പച്ച ഇടയ്‌ക്ക്‌ പൂക്കുമ്പോള്‍ ഉണക്കമുന്തിരിയുടെ ഗന്ധം പരക്കാറുണ്ട്‌. അള്ളാവിയെ ഓര്‍മ്മിക്കാന്‍ ഞാനും പിന്നെ പച്ചവസ്ര്തമണിഞ്ഞ അവളും മാത്രമല്ല ഉണ്ടായിരുന്നുള്ളൂ...
അള്ളാവിയുടെ ചങ്കിന്‍കൂട്‌ ഭൂമിയുടെ അടിയില്‍ ഇവിടെയെവിടെയോ മണ്ണിന്റെ നിറം പറ്റി കിടക്കുന്നുണ്ടാകും. കാലാപള്ളിയില്‍ നിന്നും മുക്രിയും പോയി കഴിഞ്ഞതിനുശേഷം പള്ളിവാതില്‍ക്കല്‍ കിടന്നുറങ്ങുമ്പോഴും അള്ളാവിയുടെ കൈയ്യില്‍ ഒരു പിടി ഉണക്കമുന്തിരി ഉണ്ടായിരുന്നു. നേരം വെളുത്തപ്പോള്‍ ഉണക്കമുന്തിരിയില്‍ മുഴുവന്‍ കരിയുറുമ്പുകള്‍ വരിവയ്‌്‌ക്കുകയായിരുന്നു. ഒരു വരി കരിയുറുമ്പുകള്‍ കാലാപള്ളിക്കകത്തുനിന്നും വാതിലിന്റെ ഇടയിലൂടെ അള്ളാവിയുടെ കാലുകളില്‍ പറ്റിപ്പിടിക്കാന്‍ തുടങ്ങുന്ന സമയത്താണ്‌ പച്ചവസ്ര്തങ്ങളണിഞ്ഞ കന്യകയും ഞാനും അവസാനം കണ്ടതും. സാക്ഷിയായി ഒന്നും പറയാതെ കിടക്കുന്ന അള്ളാവിയും...
കാലാപള്ളിയുടെ പുറകിലൂടെ ഒഴുകുന്ന ഗോമതിയുടെ കറുത്ത മണല്‍പ്പരപ്പില്‍ ആകാശത്തെ നോക്കി അള്ളാവി പാടുന്നത്‌ എത്ര തവണ കേട്ടിരിക്കുന്നു ഞാനും അവളും.
ഇനിയില്ല ഞാനെന്നും നിന്റെ കൂടെ,
ഭൂമിയില്‍ വീഴുന്ന നക്ഷത്ത്രങ്ങള്‍ പെറുക്കി,
ഗോമതിയിലൊഴുക്കാന്‍ ഞാന്‍ വരട്ടെ...
ഗോമതിയിലെ മീനുകളേ നിങ്ങള്‍ വിഴുങ്ങുമോ,
നക്ഷത്രക്കുരുന്നുകളെ...
ഇതു കേള്‍ക്കുമ്പോള്‍ ആകാശത്തുനിന്നും നക്ഷത്രങ്ങള്‍ ഗോമതിയില്‍ വീണ്‌ താഴേക്ക്‌ ഒഴുകിപ്പോകുന്നത്‌ ഞാനും അവളും നോക്കി നിന്നു. ഞങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ അള്ളാവി കരിമണല്‍പ്പരപ്പിലൂടെ ഗോമതിയോടൊപ്പം ലക്‌നൗവിന്റെ രാത്രിത്തിരക്കുകളിലേക്ക്‌ നടന്ന്‌ പോകുന്നത്‌ എത്ര തവണ കണ്ടിരിക്കുന്നു....
അള്ളാവിയുടെ ഹൃദയത്തില്‍ ചെവി ചേര്‍ത്തിരിക്കുന്ന അവളെ ഞാന്‍ കണ്ടത്‌ റാണാപുരിയില്‍ വച്ചാണ്‌. റാണാപുരിയില്‍ അന്ന്‌ രാസലീല അരങ്ങേറുകയാണ്‌. ഗോമതി നിലാവും നിറച്ചുകൊണ്ടാണ്‌ അപ്പോള്‍ ഒഴുകികൊണ്ടിരുന്നത്‌. രാസലീലയില്‍ കൃഷ്ണനെ കാണാതെ രാധ ഉഴറി നടക്കുകയാണ്‌. അതൊന്നും ശ്രദ്ധിക്കാതെ കരിമണലില്‍ മലര്‍ന്നു കിടക്കുന്ന അള്ളാവിയുടെ ഹൃദയത്തില്‍ ചെവിപിടിച്ച്‌ ഹൃദയസ്പന്ദനം കേട്ടറിയുന്ന എന്റെ കന്യകയെ ഞാന്‍ കണ്ടു.
"നോക്കൂ ഖാന്‍, അള്ളാവിയുടെ ഹൃദയത്തില്‍ നിറയെ കുഞ്ഞുങ്ങള്‍ കരയുന്നു. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ ആദ്യം കരയുന്നത്‌ കേട്ടിട്ടില്ലേ...? അതുപോലത്തെ ശബഃം"
"അള്ളാവിയുടെ കൂടെ ചേര്‍ന്ന്‌ നിനക്കും വെളിപാടുകള്‍ കിട്ടിത്തുടങ്ങിയോ?"
"ഇതു വെളിപാടല്ല ഖാന്‍, സത്യം, ഇതിനുമുമ്പും അള്ളാവിയുടെ ഹൃദയത്തില്‍ നിന്നും വേറെയും ചില ശബഃങ്ങള്‍ കേട്ടിട്ടുണ്ട്‌. ആദ്യമൊന്നും ഞാനും വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ വിശ്വസിക്കാതിരിക്കാന്‍ വയ്യ.. ഞാന്‍ പറയുന്നത്‌ നിങ്ങളെങ്കിലും വിശ്വസിക്കൂ."
അവള്‍ പറയുന്നത്‌ കേട്ടിട്ടോ എനിക്ക്‌ വിശ്വാസമാകുന്നില്ലെന്ന്‌ മനസ്സിലായിട്ടോ അള്ളാവി ആകാശത്തെ നോക്കി ചിരിച്ചുകൊണ്ടു തന്നെ കിടന്നു. പിറകിലോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കൃഷ്ണന്‍ ചേലകളുമായി മരക്കൊമ്പിലിരിക്കുന്നു. റാണാ പുരിയിലെ മുഴുവന്‍ ആളുകളും രാസലീലയില്‍ മുഴുകി നില്‍ക്കുന്നു.
അവള്‍ ഇപ്പോഴും വയസ്സന്‍ അള്ളാവിയുടെ ഹൃദയത്തില്‍ തന്നെ ചെവി ചേര്‍ത്തു പിടിച്ചിരിക്കുന്നു. അടുത്ത്‌ എന്താണ്‌ അവള്‍ പറയുന്നതെന്നറിയാന്‍ എനിക്ക്‌ ആകാംക്ഷയുണ്ടായിരുന്നുവെങ്കിലും പുറത്ത്‌ കാണിച്ചില്ല.
"ഖാന്‍ വരൂ. ചെവി പിടിച്ചു നോക്കൂ. ഇപ്പോള്‍ ഗര്‍ഭങ്ങള്‍ കലങ്ങുന്ന ശബഃം കേള്‍ക്കാം. ഗര്‍ഭപാത്രങ്ങള്‍ ഉടയുന്നതിന്റേയും ഭ്രൂണങ്ങള്‍ പിളരുന്നതിന്റേയും ശബഃങ്ങള്‍ കേള്‍ക്കാം...."
രാസലീല കൊടുമ്പിരികൊള്ളാന്‍ തുടങ്ങുന്നു. കാര്‍വര്‍ണ്ണന്‍ ഗോവര്‍ധനത്തെ കൈയ്യിലെടുക്കാന്‍ തുടങ്ങുകയാണ്‌. അവള്‍ പറഞ്ഞത്‌ ഇത്തവണ എനിക്ക്‌ മുഴുവനായും അവഗണിക്കാന്‍ സാധിച്ചില്ല.
"എന്നാല്‍ ഞാന്‍ നോക്കട്ടെ"
വയസ്സന്‍ അള്ളാവി അപ്പോഴും ചിരിച്ചുകൊണ്ട്‌ കിടക്കുകയാണ്‌. ഗോമതിയിലെ ഓളങ്ങള്‍ ഒന്നിളകി. ആകാശത്ത്‌ ചുവപ്പുനിറമുള്ള മൂന്ന്‌ നക്ഷത്രങ്ങള്‍ അള്ളാവിയുടെ കണ്ണിനു നേര്‍ക്കായി തെളിഞ്ഞു നിന്നു. കഴുതയുടെ രൂപമുള്ള ഒരു കഷ്ണം മേഘം നക്ഷത്രങ്ങള്‍ക്ക്‌ പശ്ചാത്തലം പോലെ നിലകൊണ്ടിരുന്നു.
ആ നിമിഷം ലോകം മുഴുവനുമുള്ള അലസിയ ഗര്‍ഭങ്ങളുടെ ശബഃത്തിന്റെ ബാക്കിയായിരുന്നു ഞാന്‍ കേട്ടത്‌. എനിക്ക്‌ വിശ്വസിക്കാന്‍ സാധിച്ചില്ല. വീണ്ടും ചെവി ചേര്‍ത്തു. അലസിയ ഗര്‍ഭങ്ങള്‍ ചോരയായും കരുക്കളായും പുറത്തേക്കൊഴുകുന്ന ശബഃം... ശ്വാസം മുട്ടുന്ന ചാപിള്ളകളുടെ മരണവെപ്രാളം....
'ദൈവമേ ഇതെന്താണ്‌ കേള്‍ക്കുന്നത്‌'
അവള്‍ വിജയഭാവത്തോടെ എന്നെ നോക്കി. അവളുടെ മുഖത്ത്‌ അശോകപുഷ്പങ്ങളുടെ കാന്തി.
'ഇപ്പോ മനസ്സിലായില്ലേ ഖാനറിയാന്‍ പാടില്ലാത്തത്‌ പലതും ഭൂമിയിലുണ്ടെന്ന്‌'
ജാള്യം പുറത്തു കാണിക്കാതിരിക്കാന്‍ രാസലീലയെ ശ്രദ്ധിച്ചു. കൃഷ്ണന്‍ കാളിയന്റെ തലയില്‍ നര്‍ത്തനം തുടങ്ങി കഴിഞ്ഞു. കാളിയന്‍ കാളിന്ദിയില്‍ വിഷം ചീറ്റുന്നു... ഗോപന്മാരും ഗോപികമാരും അതിശയത്തോടെ നോക്കി നില്‍ക്കുന്നു. ആളുകള്‍ക്കും ഹരം പിടിച്ചിരിക്കുന്നു.
'ശരിക്കും വയസ്സന്‍ അള്ളാവിയാരാണ്‌?'
ചോദ്യം ചോദ്യമായി ചിലപ്പോള്‍ അവശേഷിച്ചേക്കും. ചില കാര്യങ്ങള്‍ അങ്ങനെയാണ്‌. എത്ര ശ്രമിച്ചാലും ദുരൂഹത ദുരൂഹതയായിതന്നെ തുടരും. അള്ളാവിയുടെ കാര്യത്തിലും അങ്ങനെയായിരിക്കുമോ?
വയസ്സന്‍ അള്ളാവിയും അവളും ഒന്നും അറിയാത്തതുപോലെ ഉണക്കമുന്തിരി കഴിക്കുകയാണ്‌. ഇടയ്‌ക്കിടെ ഗോമതിയ്‌ക്കും എറിഞ്ഞുകൊടുക്കുന്നുണ്ട്‌. അവളും വയസ്സന്‍ അള്ളാവിയും.
മേളക്കാരും വിളക്കുകാല്‍ വാഹകരും ഗോമതിയെ മുറിച്ചു കടക്കുകയാണ്‌. രാസലീല അവതരിപ്പിക്കാന്‍ പത്‌ലേമട്ടില്‍ നിന്നും വന്നവരാണ്‌. ഗോമതി മുറിച്ച്‌ നേരെകയറിയാല്‍ പത്‌ലേമട്ടായി. ഇവിടെനിന്ന്‌ നോക്കിയാല്‍ കാണാം പത്‌ലേമട്ടിലെ വെളിച്ചത്തിന്റെ അടയാളങ്ങള്‍. വെളിച്ചത്തിന്റെ അടയാളങ്ങള്‍ രാസലീല കളിക്കാന്‍ പോയവരുടെ വീടുകളുടേതാണ്‌. ശ്രീകൃഷ്ണനും, കംസനും, അക്രൂരനും, യശോദയും, നന്ദഗോപരുമൊക്കെ ഗോമതിയുടെ നടുവിലെത്തിക്കഴിഞ്ഞു. വെള്ളം അരയടി മാത്രമേയുള്ളൂ. അതുകൊണ്ട്‌ വഞ്ചിയുടെ ആവശ്യം വന്നില്ല. രാസലീല നടന്ന സ്ഥലത്ത്‌ രാധയുടെ വേഷമിട്ട കണ്ണന്‍ മനസ്സില്ലാമനസ്സോടെ വിട്ടുപോയ രാധയെപ്പോലെ. അവളുടെ അരികില്‍ ഒരു വിളക്കുകാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റാണാപുരി ഉറങ്ങാന്‍ തുടങ്ങുകയാണ്‌. ഗോമതി ശബഃം താഴ്‌ത്തി ഒഴുകിക്കൊണ്ടേയിരിക്കുന്നു. പച്ച വസ്‌ത്രങ്ങള്‍ മാത്രം ധരിക്കുന്ന എന്റെ കന്യക രാധയുടെ അടുത്തേക്കോടി. വയസ്സന്‍ അള്ളാവിയുടെ ഹൃദയത്തില്‍ ഒരിക്കല്‍കൂടി ഞാന്‍ ചെവിയമര്‍ത്തി. മണല്‍ക്കാറ്റ്‌ ചീറിയടിക്കുന്ന ശബഃം. മരുഭൂമിയുടെ അടിവയറ്‌ കുലുങ്ങിയുലയുന്ന ശബഃം. മണല്‍പ്പാറ്റകള്‍ കരിഞ്ഞുവീഴുന്ന മണം'.
'ഞാനീ ശബഃവും ഗന്ധവും എവിടേയോ തിരിച്ചറിഞ്ഞിട്ടുള്ളതാണല്ലോ'.
ചെവി ഒന്നുകൂടി ചേര്‍ത്തുവച്ചു. ഒട്ടകങ്ങള്‍ ഓടിയൊളിക്കുന്നു. കള്ളിമുള്‍ച്ചെടികള്‍ ഉണങ്ങിക്കഴിഞ്ഞിരിക്കുന്നു. പൊഖ്‌റാന്‍ രണ്ടായി പിളരുന്നോ...അതിന്റെ ഇടയില്‍കൂടി ശ്രീബുദ്ധന്‍ പുഞ്ചിരിച്ചു. ആര്‍ക്കും മനസ്സിലാകാത്ത ഒരു ഗൂഢാര്‍ത്ഥം ആ പുഞ്ചിരിക്കുള്ളില്‍ ഉണ്ടായിരുന്നു...
ഞാന്‍ തിരിഞ്ഞു നടക്കുമ്പോഴും അള്ളാവി ആകാശത്തെ നോക്കി ചിരിച്ചു കൊണ്ട്‌ തന്നെ കിടക്കുകയാണ്‌. എല്ലാവരും ഉറങ്ങാന്‍ തയ്യാറെടുക്കുമ്പോഴും അള്ളാവിയുടെ ഹൃദയത്തില്‍ വേറെ ചില ശബഃങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരുന്നു. അത്‌ കേള്‍ക്കാന്‍ മനുഷ്യന്മാര്‍ ആരും ഇല്ലായിരുന്നു. പകരം ചില നായ്‌ക്കള്‍ അള്ളാവിയുടെ ചുറ്റിലുമായി കാവലിരുന്നു. അതില്‍ വെളുപ്പും കറുപ്പും നിറമുള്ള ഒരു നായ അള്ളാവിയുടെ നെഞ്ചില്‍ അതിന്റെ തല ചേര്‍ത്തുവെച്ചു.... എന്റെ കണ്ണില്‍ ഇപ്പോള്‍ അള്ളാവിയുടേയും നായ്‌ക്കളുടേയും നിഴല്‍പ്പാടുകള്‍ മാത്രം...
അള്ളാവി മരിച്ചിട്ട്‌ ഇപ്പോള്‍ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു. അയാളുടെ ഹൃദയം ഭൂമിക്കടിയില്‍ കിടന്ന്‌ ഇപ്പോഴും ശബഃമുണ്ടാക്കുന്നുണ്ടാവും. ഒരു പക്ഷേ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ബുദ്ധന്‍ വീണ്ടും ചിരിച്ചത്‌ കേള്‍ക്കാമായിരുന്നു....
ഇടവഴികള്‍ എല്ലാം മാറിപ്പോയിരിക്കുന്നു. അവളുടെ വീട്ടിലേക്കുള്ള വഴി തന്നെ കാണാനില്ല. ഒരിടവഴിയായിരുന്നു അന്ന്‌. ചെമ്മണ്‍പാത കുങ്കുമ റിബണ്‍ പോലെ അവളുടെ വീടിന്റെ മുറ്റത്ത്‌ ചെന്ന്‌ അവസാനിക്കും. വഴിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്പാനിഷ്‌ സത്രത്തിന്റെ സ്ഥാനത്ത്‌ ബിഗ്‌ഭയര്‍ പി.ഒ. ലക്‌നൗ - 52 എന്ന പോസ്‌റ്റ്‌ ഓഫീസ്‌ നരച്ചു വെളുത്തു നില്‍ക്കുന്ന മുളങ്കൂട്ടത്തെയാണ്‌ കണ്ടത്‌. തേടിയതിനെ കാണാന്‍ കഴിയാതെ വന്നാലുണ്ടാകുന്ന വിങ്ങല്‍ തന്റെ ഹൃദയത്തില്‍ അവിടവിടെ രൂപം കൊള്ളുന്നത്‌ ഖാന്‍ അറിയുന്നുണ്ടായിരുന്നു.
കളഞ്ഞുപോയ്‌ക്കഴിഞ്ഞിരിക്കുന്നു. ഇനി തേടിയിട്ടെന്തു കാര്യം? എവിടെയാണ്‌ കളഞ്ഞുപോയതെന്നറിയില്ല. ആരോട്‌ ചോദിച്ചാലാണറിയുക? മുഖങ്ങള്‍ ഒന്നും തന്നെ പരിചയമില്ല. തലമുറയിലെത്രാമത്തേതാണ്‌ തന്റെ മുന്നിലൂടെ കടന്നുപോകുന്നതെന്ന്‌ അറിയില്ല. അറം പറ്റിയ എന്റെ തലമുറയിലെ ഒരാള്‍, ആരെങ്കിലും ഒരാളെ കണ്ടിരുന്നെങ്കില്‍ ബിഗ്‌ഷയറിലും റാണാപുരിയിലും എത്രയോ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. എല്ലാവരും എവിടെയൊക്കെയോ എന്നെ കണ്ടപ്പോള്‍ ഒളിച്ചിരിക്കുന്നത്‌ പോലെ. മറഞ്ഞു നിന്ന്‌ അവര്‍ എന്നെ നോക്കുന്നുണ്ടാകാം...
രാസലീല കളിച്ച രാധ ജീവിച്ചിരിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കില്‍ തന്നെ ഏതുരൂപമായിരിക്കും അവള്‍ക്കിപ്പോള്‍. കൃഷ്ണന്‍ പോലും ഒരു പക്ഷേ തിരിച്ചറിയില്ല. ദൈവത്തിനു പോലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതാണ്‌ കാലം. റാണാപുരിയിലെ രാസലീല ഒരിക്കല്‍കൂടി കാണാന്‍ കഴിയുമോ?
ഗോമതിയുടെ മടിയില്‍ ചവിട്ടി നിന്ന്‌ പട്ടം പറത്താന്‍ കുറേ കുട്ടികള്‍ പോകുന്നുണ്ട്‌. അവരോട്‌ ചോദിച്ചു നോക്കിയാലോ? ഇല്ല. അവര്‍ക്കറിയില്ല. അവര്‍ കുട്ടികളല്ലേ.
പാതയുടെ ഇരുവശത്തും പുതിയ കെട്ടിടങ്ങള്‍ നര പിടിച്ചു നില്‍ക്കുന്നു. മഴവെള്ളം പായല്‍ പിടിച്ച ചുമരുകള്‍ കാലത്തിന്റെ അടയാളങ്ങള്‍ തന്നെ. ഇനിയും ഒരു മുപ്പതുകൊല്ലംകൂടി കഴിഞ്ഞ്‌ ഇവിടെ വന്നാല്‍ എന്തായിരിക്കും അവസ്ഥ .....
അതെ, അവള്‍ തന്നെ. അതേ പച്ച വസ്ര്തങ്ങള്‍. മഴയും തുടങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കളഞ്ഞുപോയ കൈമുതല്‍ തിരികെ കിട്ടുമെന്ന്‌ തോന്നുമ്പോഴുണ്ടാവുന്ന സന്തോഷം നുരച്ചു പൊന്തിയെങ്കിലും ഒരു സന്ദേഹം ബാക്കി നിന്നു. തലക്കുമുകളില്‍ കൂടി മഴ പെയ്തുകൊണ്ടേയിരുന്നു...
നിറയെ അശോകമരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരു വീടിന്റെ മുറ്റത്താണ്‌ അവള്‍ നില്‍ക്കുന്നത്‌. അവസാനം കണ്ടപ്പോഴത്തെ അതേ രൂപം. ഒരു മാറ്റവും കാണുന്നില്ല. കഴുത്തിലെ പച്ചക്കല്‍ മാലയ്‌ക്കുപോലും മാറ്റമില്ല. അവളുടെ മകളാണെങ്കിലോ? അശോകമരങ്ങള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു. അത്‌ അവള്‍ ചവിട്ടിയിട്ടാണോ?
അവളുടെ അടുത്തേയ്‌ക്ക്‌ പറന്നെത്തണമെന്ന്‌ മോഹിച്ചു. കാലുകളുടെ ശക്തിക്കുറവ്‌ അപ്പോഴാണ്‌ ഒന്നുകൂടി ബോധ്യപ്പെട്ടത്‌. നിനക്കെന്നെ മനസ്സിലായോ എന്ന്‌ ചോദിക്കുമ്പോള്‍ അവള്‍ തിരിച്ചറിവ്‌ കിട്ടാതെ മിഴിച്ച്‌ നോക്കാം ചിലപ്പോള്‍. ഒറ്റനോട്ടത്തില്‍ അവള്‍ എന്നെ തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും ഭാവം?
ഞാനടുത്തേയ്‌ക്കെത്തുമ്പോള്‍ ഊഹിച്ചതുപോലെ തന്നെ. അവള്‍ തിരിച്ചറിയുന്നില്ല.
'ഞാന്‍ ഖാന്‍, നിനക്ക്‌ മനസ്സിലായില്ലേ'
അവള്‍ മിഴിച്ചു നിന്നതേയുള്ളൂ. പച്ചക്കല്‍ മാല തിളങ്ങി കൊണ്ടിരുന്നു. പച്ചത്തട്ടം കൊണ്ട്‌ അവള്‍ മുഖം മറച്ചു.
അവള്‍ക്ക്‌ ഞാനെന്നേ നഷപ്പെട്ടിരിക്കുന്നു. ഒരിക്കലും അവളെ കുറ്റം പറയാന്‍ സാധിക്കില്ല.
അവള്‍ അകത്തേയ്‌ക്ക്‌ ഓടിപ്പോയി.
ഇനിയെന്ത്‌?
അശോക മരങ്ങള്‍ എന്നെ നോക്കി വിഡ്‌ഢി എന്ന്‌ പറയുന്നതുപോലെ. അവളുടെ വീടിനുമുന്നില്‍ എന്റെ കാലുകള്‍ ശവക്കോട്ടപ്പച്ചയ്‌ക്ക്‌ ഇടയിലായിരുന്നു. ശവക്കോട്ടപ്പച്ചയ്‌ക്ക്‌ കാലത്തെ പിന്നിലേക്ക്‌ വലിക്കാന്‍ കഴിവുണ്ടത്രേ. പിന്നിലേക്ക്‌ കാലം വലിഞ്ഞാല്‍ എനിക്കെന്റെ കന്യകയെ കാണാം. എനിക്കെന്റെ വയസ്സന്‍ അള്ളാവിയെ കാണാം. ആകാശത്തുനിന്നും ഗോമതിയിലേക്ക്‌ നക്ഷത്രങ്ങള്‍ അടര്‍ന്നു വീഴുന്നതു കാണാം....
വിശ്വാസം ശരിയാണോ തെറ്റാണോയെന്ന്‌ അറിയില്ല. തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങ്‌ ദൂരെ കാലാപള്ളിയുടെ മുന്നില്‍ വയസ്സന്‍ അള്ളാവി ഉണക്കമുന്തിരിയുമായി ഇരിക്കുന്നു. അയാളുടെ അരികില്‍ പച്ചവസ്ര്തങ്ങള്‍ അണിഞ്ഞ എന്റെ കന്യകയും... എന്റെ മനസ്സിന്‌ വിഭ്രാത്മകത ബാധിച്ചോ... അതോ കണ്ണുകള്‍ക്ക്‌ എന്തെങ്കിലും പറ്റിയോ...
കണ്ണിനൊന്നും പറ്റിയിട്ടില്ല. റോഡ്‌ മുപ്പതു വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ മടങ്ങി നീണ്ടുകിടക്കുന്നു. അന്ന്‌ റോഡിലൂടെ നടന്നവര്‍... നീമ, ഹതുമാസ്‌റ്റര്‍, ദിംഗബര്‍ബല്ല, അരുള്‍ഷാ... അവരൊക്കെ തന്നെ... എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു....
പരിചയം പുതുക്കാനായി കൈകള്‍ വീശുന്നു... ശവക്കോട്ടപ്പച്ചയില്‍ നിന്നും കാലുകള്‍ മാറ്റുമ്പോള്‍ ആദ്യം കണ്ട പെണ്‍കുട്ടി വീണ്ടും മുന്നില്‍. അവളുടെ കൈയ്യില്‍ ഒരു പിടി ഉണക്കമുന്തിരി.
'ഖാന്‍ജി ഇത്‌ വാങ്ങിക്കൊള്ളൂ' അവള്‍ പറയുമ്പോള്‍ അവളുടെ കവിളില്‍ വിയര്‍പ്പ്‌ പൊടിഞ്ഞു.
'എനിക്കറിയാം എന്നെങ്കിലും ഒരു ദിവസം ഖാന്‍ജി ഈ വഴി വരുമെന്ന്‌. അത്ര പെട്ടെന്ന്‌ ഹസ്രത്‌ബീവിയെ ഖാന്‍ജിയ്‌ക്ക്‌ മറക്കാന്‍ കഴിയില്ലെന്നും അറിയാം'.
ഒന്നും അങ്ങോട്ട്‌ ചോദിക്കാതെ തന്നെ അവള്‍ എല്ലാം ഇങ്ങോട്ട്‌ പറയുമ്പോള്‍ കാലം എന്ന രാസപദാര്‍ത്ഥത്തിലെ തന്മാത്രകള്‍ അലിയാന്‍ തുടങ്ങുകയായിരുന്നുാ‍.
'ഖാന്‍ജിയ്‌ക്ക്‌ അറിയാമോ രാസലീല നടന്ന രാത്രി. അള്ളാവിയുടെ നെഞ്ചില്‍ തല ചേര്‍ത്തുറങ്ങിയ നായ്‌ക്കളെ അറിയാമോ. ഓര്‍മ്മകള്‍ ഖാന്‍ജിയ്‌ക്ക്‌ ഇപ്പോഴും തെറ്റാറില്ലല്ലോ.'
'അന്നു രാത്രി ഖാന്‍ജി എവിടേയ്‌ക്കാണ്‌ പോയത്‌? അള്ളാവിയും ഹസ്രത്‌ബീവിയും എവിടെയൊക്കെ തെരഞ്ഞു. എത്രയോ രാത്രിയും പകലും ഖാന്‍ജിയെ കാത്ത്‌ ഗോമതിി‍യുടെ കരിമണലില്‍ ചെന്നിരുന്ന്‌ കരഞ്ഞിട്ടുണ്ടെന്ന്‌ അറിയാമോ?'
'അറിയില്ല. ഖാന്‍ജിയ്‌ക്ക്‌ ഒന്നുമറിയില്ല. പക്ഷേ ഹസ്രത്‌ബീവി ഖാന്‍ജിയുടെ ഓരോ കാല്‍പെരുമാറ്റം പോലും അറിഞ്ഞിരുന്നു. വയസ്സന്‍ അള്ളാവിയുടെ ചങ്കിന്‍കൂടിനകത്തുനിന്നും. കരിമണലില്‍ വയസ്സന്‍ അള്ളാവി മലര്‍ന്നു കിടക്കുമ്പോള്‍ ബീവി ചെവി ചേര്‍ത്തുവയ്‌ക്കും... അപ്പോള്‍ ഖാന്‍ജി വിഗ്രഹങ്ങളെ കല്ലുവാരിയെറിയുന്ന ശബഃം കേള്‍ക്കും, ചിലപ്പോള്‍ വേശ്യകളുടെ ഇടയില്‍ കിടന്ന്‌ പൊട്ടിച്ചിരിക്കുന്ന ശബഃവും...'
തന്റെ കാല്‍ക്കീഴിലെ ഭൂമിയ്‌ക്ക്‌ വിറ പിടിച്ചോ. ഒരു കൂട്ടം വണ്ടുകള്‍ അപ്പോള്‍ അയാളുടെ തലയ്‌ക്കു മീതേക്കൂടി പാഞ്ഞുപോയി അശോകപൂക്കളില്‍ ചെന്നിരുന്നു. പൂക്കളെ യാതൊരു ദയയുമില്ലാതെ കശക്കാന്‍ തുടങ്ങി.
ഇവള്‍ക്കെല്ലാം അറിയാം. ഇവള്‍ ആര്‌?
'ഞാനാരെന്നല്ലേ ഖാന്‍ജിയുടെ സംശയം. സംശയിക്കണ്ട. ഞാന്‍ ഹസ്രത്‌ബീവിയല്ല. എനിക്ക്‌ ഹസ്രത്‌ബീവിയാകാനും സാധിക്കില്ല. ഇനി ഒരു പക്ഷേ ഹസ്രത്‌ബീവിയുടെ മകളെന്നു സംശയിച്ചാല്‍ അതുമല്ല.' 'പിന്നെയാര്‌? എന്ന്‌ ചോദിക്കാന്‍ തോന്നുന്നില്ലേ ഖാന്‍ജിയ്‌ക്ക്‌?'
എന്റെ മുഖം അക്കാര്യം പറഞ്ഞിട്ടുണ്ടാവണം. മനസ്സിലെ രഹസ്യങ്ങള്‍ മുഖത്താണല്ലോ എഴുതിവച്ചിരിക്കുന്നത്‌.
'പേടിക്കണ്ട, ഹസ്രത്‌ബീവി മരിച്ചുപോയി. കുറേ വര്‍ഷങ്ങളായി. ഗോമതിയുടെ തീരത്ത്‌ കുറേക്കാലം അലഞ്ഞു തിരിഞ്ഞു നടന്നു. ആളുകള്‍ പറഞ്ഞിരുന്നത്‌ ബീവിക്ക്‌ ഭ്രാന്തായിരുന്നുവെന്നാ. ഞാന്‍ വിശ്വസിക്കുന്നില്ല കെട്ടോ. ബുദ്ധ പൂര്‍ണ്ണിമ ദിവസം രാത്രി ഗോമതിക്കരയില്‍ നിന്നുകൊണ്ട്‌ തന്റെ പച്ചവസ്ര്തങ്ങള്‍ ഒന്നൊന്നായി നദിയിലേക്ക്‌ ബീവി ഊരിയെറിഞ്ഞത്രേ! എന്റെ വീടിന്റെ ഗോമതിയോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന മരച്ചില്ലയില്‍ എല്ലാ പച്ച വസ്ര്തങ്ങളും തട്ടി നിന്നു...'
'പുഴക്കരയില്‍ കൂടി ആളുകള്‍ താഴേക്ക്‌ ഓടുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ അവ്യക്തമായി പറഞ്ഞു കൊണ്ടിരുന്നത്‌. ഒരു തുണിപോലും ഇല്ലാത്ത വെളുത്തുതുടുത്ത ഒരു സ്ര്തീയുടെ ശരീരം ലക്‌നൗവിലേക്ക്‌ ഒഴുകിപ്പോകുന്നുവെന്നാണ്‌. അത്‌ ഹസ്രത്‌ബീവി അല്ല എന്നാണ്‌ എന്റെ ഇപ്പോഴത്തെയും വിശ്വാസം...
'എനിക്ക്‌ ഈ പച്ച വസ്ര്തങ്ങള്‍ ചേരുന്നുണ്ടോ ഖാന്‍ജി...'
അവളെ ഒന്നുകൂടി തിരിഞ്ഞു നോക്കാതെ അയാള്‍ നടന്നു. വേച്ച്‌ വേച്ച്‌ ഗോമതിയുടെ തീരത്തെത്തി. ഒരു സമസ്യ പൂരിപ്പിക്കാനെന്നോണം രാത്രിയും കൂട്ടിനു വന്നു. നെഞ്ചില്‍ ഇടിവള്ളികള്‍ മുളയിടും പോലെ. കരിമണലില്‍ മലര്‍ന്നു കിടന്നു. അള്ളാവി കിടന്നിരുന്നതു പോലെ. ആകാശത്തിലെ മുഴുവന്‍ നക്ഷത്രങ്ങളും എന്നെ തന്നെ വട്ടം ചുറ്റി നില്‍ക്കുന്നു. എന്റെ ചങ്കിന്‍കൂടിനുള്ളിലും ശബഃങ്ങള്‍ രൂപപ്പെടുന്നുവോ? ഉവ്വ്‌, എന്തൊക്കെയോ മുഴങ്ങുന്നു. പക്ഷേ എനിക്ക്‌ കേള്‍ക്കാന്‍ സാധിക്കുന്നില്ലല്ലോ... നിസ്സഹായനായി ഞാന്‍ കിടന്നു.
എവിടെ നിന്നാണെന്നറിയില്ല. കണ്ണു തുറന്നു നോക്കിയപ്പോള്‍ എന്നെ തന്നെ തുറിച്ചുനോക്കി നില്‍ക്കുന്ന ഒരു നായ്‌ക്കൂട്ടം... അതില്‍ കറുപ്പും വെളുപ്പും നിറമുള്ള ഒരു നായയുണ്ടായിരുന്നു. അവന്‍ എന്റെ ഹൃദയത്തില്‍ തലവെച്ച്‌ കിടക്കുകയായിരുന്നു. അവന്റെ ചെവിയില്‍ ഇപ്പോള്‍ ഒരു പക്ഷേ കേള്‍ക്കുന്നത്‌ ഒരു കൂട്ടം ചങ്ങലകളുടെ ഇടര്‍ച്ചയാണെന്ന്‌ അവന്‌ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ ആവോ?
നേരം വെളുത്തു. പച്ചവസ്ര്തങ്ങളുമണിഞ്ഞ്‌ അലക്കുകാരി ഗോമതിയുടെ തീരത്ത്‌ അലക്കാനായി വന്നപ്പോള്‍ നേരം വെളുത്ത കാര്യമൊന്നും അറിയാതെ ഖാന്‍ ആകാശത്തെ നോക്കി മലര്‍ന്നു കിടക്കുകയായിരുന്നു. ഖാന്‍ജിയുടെ ഹൃദയത്തിനകത്ത്‌ തുടിക്കുന്ന ശബഃങ്ങള്‍ കേള്‍ക്കാന്‍ അയാളുടെ നെഞ്ചില്‍ തന്നെ ചെവി ചേര്‍ത്തു പിടിച്ചുകൊണ്ട്‌ നായ്‌ക്കളും കൂടെ കിടക്കുന്നു... ഒന്നും അറിയാത്തമട്ടില്‍ ഗോമതി പിന്നെയും ഒഴുകുന്നു. ലക്‌നൗവിന്റെ അരികിലൂടെ... അലക്കുകാരി അത്‌ നോക്കി നിന്നു....


ദീപ ഡി.എ
ശ്രീദലം, ടി.സി. 7&1079
ചിട്ടാറ്റിന്‍കര, വട്ടിയൂര്‍കാവ്‌ പി.ഒ., തിരുവനന്തപുരം - 13.

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക

കൃതി ഇ-മെയില്‍ ചെയ്യുക

കൃതി പ്രിന്റ്‌ ചെയ്യുക

No comments: