Saturday, June 30, 2007

ദാറ്റ്‌സ്‌ ആള്‍ യുവര്‍ ഓണര്‍


പൊളിറ്റിക്സ്‌
ടി ഷൈബിന്‍


"നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങിനെ നിങ്ങളായെന്ന്‌..." പാടിയത്‌ കടമ്മനിട്ടയാണെങ്കിലും ഇപ്പോള്‍ ഏറ്റു പാടുന്നത്‌ വേണുഗോപാലാണ്‌. വേണുവിനെ അറിയില്ലേ. സാക്ഷാല്‍ അയില്ല്യത്ത്‌ കുട്ട്യാരി ഗോപാലന്‍ നമ്പ്യാരെന്ന എ.കെ.ജിയുടെ അനുജന്‍ രാഘവന്‍ നമ്പ്യാരുടെ മകന്‍. ദേശാഭിമാനി പത്രത്തിന്റെ ഡെപ്യൂട്ടി മാനേജറായിരുന്നു, നാളുകള്‍ മുമ്പുവരെ. ഇപ്പോള്‍ ഏതോ പണമിടപാട്‌ കേന്ദ്രത്തിന്റെ പേരില്‍, കേവലം ഒരുകോടിയുടെ പേരില്‍ വി.എസ്‌ വിഭാഗം കണ്ണുരുട്ടിയപ്പോള്‍ കെ. വേണുഗോപാല്‍ പുറത്തായി.

വേണു പണം വാങ്ങിയെങ്കില്‍ വീട്ടുകാര്യത്തിനല്ലെന്ന്‌ ആരേക്കാളും നന്നായി പിണറായി സഖാവിന്‌ അറിയാം. ജനറല്‍ മാനേജര്‍ ഇ.പി. ജയരാജനും അറിയാം. ചുറ്റും മാധ്യമ സിന്‍ഡിക്കേറ്റും സി.ഐ.എ ചാരന്മാരുമാണ്‌. പത്മവ്യൂഹത്തില്‍ അഭിമന്യു എന്നപോലെ അവരോട്‌ എതിരിട്ടാണ്‌ പിണറായി പാര്‍ട്ടി വളര്‍ത്തുന്നത്‌. ചെന്നൈയില്‍ 'ഡിഫി' സമ്മേളനത്തില്‍ സഖാവ്‌ മമ്മൂട്ടി ഇതി ഉവാചഃ ആഗോളീകരണത്തെ ആഗോളീകരണംകൊണ്ട്‌ നേരിടണം! - വേണുവിനെ പുറത്താക്കും മുമ്പ്‌ നേതാക്കള്‍ ഈ ആപ്തവാക്യമെങ്കിലും ഓര്‍ക്കേണ്ടിയിരുന്നു.

പല്ലിനെ പല്ലുകൊണ്ട്‌; കല്ലിനെ കല്ലുകൊണ്ട്‌ മാധ്യമ ബൂര്‍ഷ്വകളെ മാധ്യമ ബൂര്‍ഷ്വാത്തരം കൊണ്ട്‌ എതിര്‍ക്കണമെന്ന്‌ ചുരുക്കം. അതറിയുന്നവര്‍ കണ്ണൂരുകാര്‍ മാത്രമാണ്‌. മാടമ്പിയെന്ന്‌ കളിയാക്കിയെങ്കിലും എം.വി രാഘവന്റെ ലൈന്‍ അതായിരുന്നു. കുത്തകകള്‍ക്കെതിരെ പൊരുതാനാണ്‌ ഇടപാടുകാരില്‍ നിന്ന്‌ പണം വാങ്ങിയത്‌; സെന്‍കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പൂഴ്ത്താനും 'ജ്യോതിസെ'ന്ന്‌ പേരുമാറ്റി ലിസിന്‌ പ്രവര്‍ത്തനാനുമതി നല്‍കാനും മടിയേതും കാട്ടാത്ത ആദര്‍ശവാന്മാരാണ്‌ ചില്ലുമേടയിലിരുന്ന്‌ കല്ലെറിയുന്നത്‌. 'ദീപസ്തംഭ'മാണ്‌ ലിസിന്റെ അടയാളം. മഹാശ്ചര്യമായതിനാല്‍ പണം നമുക്കും കിട്ടണം എന്നല്ലേ.

ആ ചന്ദ്രതാരം കേരളം ബംഗാളാക്കാന്‍; ആസേതു ഹിമാലയം പ്രസ്ഥാനത്തെ പച്ചപിടിപ്പിക്കാന്‍; ആത്മാബോധമുള്ള ജനതയ്ക്ക്‌ നേര്‌ നേരത്തെ അറിയിക്കാന്‍ ഇതല്ലാതെ മേറ്റ്ന്തുവഴി? ലിസിന്റെ പണം ജനങ്ങളുടേതാണ്‌. അല്ലാതെ, കുത്തക മുതലാളിമാരും വിദേശ ചാരന്മാരും നല്‍കിയതല്ല. എസ്‌.എന്‍.സി ലാവ്‌ലിനില്‍ 365 കോടിയാണ്‌ പിണറായി സഖാവിന്റെ റേറ്റ്‌; അദ്ദേഹത്തിന്റെ നാലയലത്തുപോലും എത്താത്ത തന്നെ മാത്രം കള്ളനെന്ന്‌ വിളിച്ചതില്‍ വേണു കുണ്ഠിതനാണ്‌. "വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന്‌ വിളിച്ചില്ലേ" എന്ന്‌ വേണു ചോദിക്കുന്നതും ചുമ്മാതല്ല.

*****


ഇന്ദിരാഗാന്ധി പറഞ്ഞാല്‍ ചൂലെടുത്ത്‌ നിലം തൂത്തുവാരാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ച ഒരു മുന്‍ രാഷൃടപതി നമുക്കുണ്ട്‌. രാജീവ്‌ഗാന്ധി സര്‍ക്കാറിനെ പിരിച്ചുവിടാന്‍ അണിയറയില്‍ വി.പി സിംഗ്‌ പ്രഭൃതികള്‍ക്ക്‌ എല്ലാ ഒത്താശയും ചെയ്തതും അതേ ആളു തന്നെ. ഇന്ത്യന്‍ രാഷൃടീയത്തില്‍ അമ്മയോടും മകനോടും രണ്ടു നിലപാട്‌ സ്വീകരിച്ച ഗ്യാനി സെയില്‍സിംഗിനെ രാഷൃടപതി തിരഞ്ഞെടുപ്പിന്റെ ചൂടുയര്‍ന്ന വേളയില്‍ ഓര്‍ക്കുക, സ്വാഭാവികം.

ശീമോന്റെ ചോദ്യം കണക്കെ, കര്‍ത്താവേ എന്റെ കഷ്ടപ്പാടെല്ലാം വെറുതെയായല്ലോ എന്ന്‌ നെടുവീര്‍പ്പിടുന്ന ഇന്ത്യന്‍ രാഷൃടീയത്തിലെ ശീമത്തമ്പുരാക്കന്മാര്‍ക്ക്‌ മുമ്പിലൂടെയാണ്‌ പ്രതിഭാ പാട്ടീല്‍ റെയ്‌സീനാ കുന്നിലേക്ക്‌ ചോടുവെക്കുന്നത്‌. പുരുഷകേസരിമാരുടെ കഥ അവിടെ നില്‍ക്കട്ടെ. സ്വയം കൃതാനര്‍ഥത്താല്‍ ദുഃഖിക്കുന്ന ഒരു മഹിളാ നേതാവുണ്ട്‌. മഹാരാഷൃടയില്‍ തന്നെ. നിലപാടുകള്‍ മാറിയില്ലായിരുന്നെങ്കില്‍ പ്രതിഭാ പാട്ടീലിന്റെ സ്ഥാനത്ത്‌ അവരോധിതയാകാന്‍ എന്തുകൊണ്ടും കഴിവുള്ള മഹതി!


അബ്ദുള്‍ കലാം ആസാദിന്റെ കൊച്ചുമകള്‍, തുടര്‍ച്ചയായി രാജ്യസഭാ ഉപാധ്യക്ഷ; സഭയില്‍ റഫറിയുടെ റോളാണ്‌ തനിക്കെന്ന്‌ പറഞ്ഞ, ഇന്ദിരയെ അഭിമതയും ആരാധ്യയുമായി കണ്ട നജ്‌മാ ഹെപ്ത്തുള്ള. സോണിയാ ഗാന്ധി തനിക്ക്‌ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന്‌ വിലപിച്ച്‌ 2004 ജൂണില്‍ മഹാരാഷൃടയില്‍ നിന്ന്‌ ബി.ജെ.പി ടിക്കറ്റില്‍ ഉപരിസഭയിലെത്തിയ നജ്‌മാ, പിണക്കത്തിന്‌ കൊടുത്ത വില കനത്തതാണെന്ന്‌ പറയാതെ വയ്യ. ഒരിക്കല്‍ അവരെ ഉപരാഷൃടപതി സ്ഥാനത്തേക്ക്‌ സജീവമായി പരിഗണിച്ചെങ്കിലും കൃഷ്ണകാന്തിനാണ്‌ നറുക്ക്‌ വീണത്‌. 'നജ്‌മയെ വലിയൊരു കസേര കാത്തിരിക്കുന്നു'ണ്ടെന്ന മറുപടിയാണ്‌ അവരുടെ നാട്ടുകാരനായ അന്നത്തെ കോണ്‍ഗ്രസ്‌ വക്താവ്‌ വി.എന്‍. ഗാഡ്‌ഗില്‍ നല്‍കിയത്‌. വിനാശ കാലേ വിപരീതം എന്നു നജ്‌മയുടെ ബുദ്ധിയെ നമുക്ക്‌ സാമാന്യവത്ക്കരിച്ച്‌ തൃപ്തരാകാം.

*****


റബ്ബര്‍ സ്റ്റാമ്പാകി'ല്ലെന്ന്‌ പ്രതിഭ പ്രഖ്യാപിച്ചപ്പോളാണ്‌ റബ്ബര്‍ സ്റ്റാമ്പായി ആരെങ്കിലും മുമ്പ്‌ രാഷൃടപതി ഭവനില്‍ വാണോ എന്ന്‌ പൊതുജനം ചിന്തിച്ചുവശാകുന്നത്‌. ബാത്ത്‌ ടബ്ബില്‍ കിടന്ന്‌ അടിയന്തിരാവസ്ഥക്ക്‌ ഒപ്പുചാര്‍ത്തിയെന്ന്‌ ആരോപിച്ച്‌ ഒരു മുന്‍ രാഷൃടപതിയുടെ കാര്‍ട്ടൂണ്‍ അബു എബ്രഹാം വരച്ചിരുന്നു. ഹാസ്യം രസിക്കുന്ന വിശാല ജനാധിപത്യത്തിന്റെ ആകാശമുണ്ട്‌ നമുക്ക്‌ മുകളില്‍. ഭാരതവര്‍ഷത്തിലെ ഏതു പ്രഥമപൗരനെയും കളിയാക്കാം എന്നു സാരം. അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ ചെരുപ്പ്‌ തുടയ്ക്കലില്‍ കോള്‍മയിര്‍കൊണ്ട പഞ്ചാബി; പുട്ടപര്‍ത്തിയില്‍ ചെന്ന്‌ ദിവ്യഭസ്മം സ്വീകരിക്കുന്ന ശാസൃതജ്ഞന്‍; പിന്നെ, ഗുജറാത്തിലെ വംശഹത്യകാലത്ത്‌ എന്‍.ഡി.എ സര്‍ക്കാറിന്റെ നിലപാടുകള്‍ തെറ്റെന്ന്‌ ഏറ്റു പറഞ്ഞ സാക്ഷാല്‍ കെ.ആര്‍. നാരായണന്‍. മനസ്സില്‍ ഓടിയെത്തുന്ന വ്യത്യസ്ത മുഖങ്ങളില്‍ റബ്ബര്‍സ്റ്റാമ്പുകളെന്ന്‌ ആരേയും പറയാന്‍ പറ്റില്ല. കാരണം ചെയ്യാനുള്ളത്‌ അത്രയൊക്കെയേ ഉള്ളൂ എന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌.

പിന്നെയെന്തിനായിരുന്നു ഇടതുപക്ഷം ഭയാശങ്കരായി ഡോ. കരണ്‍സിംഗിന്റെ പേരിനു നേരെ ചുവന്ന മഷി കുടഞ്ഞത്‌?.. 'മൃദുഹിന്ദുത്വ'മാണ്‌ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട കുറ്റം. നിയമസഭാ സ്പീക്കറാവണമെങ്കില്‍ സി.എച്ച്‌ മുഹമ്മദ്കോയയോട്‌ തൊപ്പിയൂരാന്‍ പഴയ കോണ്‍ഗ്രസ്‌ നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. നേപ്പാള്‍ രാജവംശവുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ കരണ്‍സിംഗിനെ രാഷൃടപതി സ്ഥാനാര്‍ത്ഥിയായി പിന്തുണയ്ക്കാമെന്ന്‌ പ്രകാശ്‌ കാരാട്ട്‌ പറയാതിരുന്നത്‌ ഭാഗ്യം. കേവലം പാരമ്പര്യത്തിന്റെ പേരില്‍ കരണ്‍സിംഗിനെ പോലൊരു നയതന്ത്രജ്ഞനെ മാറ്റി നിര്‍ത്തിയത്‌ ചരിത്ര മണ്ടത്തരമായി അവര്‍ക്ക്‌ പിന്നീട്‌ തോന്നിയേക്കും (ചരിത്രം രണ്ടുതവണ ആവര്‍ത്തിക്കുന്നു എന്ന്‌ ലെനിന്‍). സവര്‍ണ്ണകുല ജാതനായതുകൊണ്ട്‌ ഇ.എം.എസിന്‌ മുഖ്യമന്ത്രിപ്പദം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വിലക്കിയോ?

*****

ജടയും പല്ലും നഖവും കൊഴിഞ്ഞ സിംഹമെന്ന്‌ ബാല്‍ താക്കറെയെ നോക്കി മുറുമുറുത്ത ബി.ജെ.പിക്കാര്‍ ഇപ്പോള്‍ അത്‌ പരസ്യമായി പറയുന്നത്രേ; ശിവജിയുടെ നാട്ടില്‍ നിന്നുള്ള വിശേഷം. എന്‍.ഡി.എയില്‍ വല്ല്യേട്ടന്‍ പറയുന്നത്‌ അനുസരിക്കുന്നില്ലെന്ന്‌. ഇതു കേട്ടാല്‍ തോന്നും വല്ല്യേട്ടന്റെ ആജ്ഞ ആദ്യമായാണ്‌ ശിവസേന ലംഘിക്കുന്നതെന്ന്‌. കെ.ആര്‍. നാരായണന്‌ കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണ നല്‍കിയപ്പോള്‍ പാലക്കാട്ടുകാരനായ ടി.എന്‍ ശേഷന്‍ തിരുമേനിയെ പിന്താങ്ങി വോട്ടു ചെയ്തവരാണ്‌ 'സേനാംഗ'ങ്ങള്‍. സൃതീയെ ബഹുമാനിക്കാനല്ലേ ആര്‍ഷ ഭാരതം പഠിപ്പിച്ചതെന്ന്‌ ഇപ്പോള്‍ സേനാ നേതാവ്‌ മനോഹര്‍ ജോഷിയും ഗോപിനാഥ്‌ മുണ്ടെയും ചോദിക്കുന്നു. കഴിഞ്ഞ തവണ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗള്‍ മത്സരിച്ചപ്പോള്‍ ഈ സംസ്കൃതിയെ കുറിച്ച്‌ സാമ്മ്‌നയും താക്കറയും മറന്നുപോയതാവണം.

കര്‍മ്മനാളുകളില്‍ എത്രമേല്‍ ഹിന്ദുത്വത്തില്‍ അഗ്നിശുദ്ധി തെളിയിച്ചവനാകിലും, ജി.എസ്‌ പഥക്കിനും ബി.ഡി. ജെട്ടിക്കും എം. ഹിദായത്തുള്ളക്കും കൃഷ്ണകാന്തിനും സംഭവിച്ചപോലെ രാജ്യസഭാ അധ്യക്ഷന്മാരായി മാത്രം ഇരുന്ന്‌ മടങ്ങിപ്പോകാനാണ്‌ ശെഖാവത്തിന്റെയും വിധി.

*****

സര്‍പ്പ സാന്നിധ്യം ഒട്ടും സഹിക്കാന്‍ വയ്യാത്തതിനാല്‍ പ്രതിഭകള്‍ക്ക്‌ തന്റെ മുറിയിലേക്ക്‌ പ്രവേശനമില്ലെന്ന്‌ ചുള്ളിക്കാട്‌. 'പ്രതിഭ'യ്ക്ക്‌ പിന്തുണയില്ലെന്ന്‌ ഇടയക്കനി ജയാമ്മ പറഞ്ഞതും സര്‍പ്പസാന്നിധ്യം ഭയന്നുതന്നെ. പെണ്‍പിറന്നവര്‍ തമ്മിലുള്ള അസൂയ. പണ്ട്‌ സോണിയ പ്രധാനമന്ത്രിയാവാതിരിക്കാന്‍ മുലായത്തിന്റെ കൂടെ നിന്ന്‌ പണിത പാര പോലൊന്ന്‌. എം.ജി. ആറിന്റെ നല്ലപാതി ജാനകിയെ മുഖ്യമന്ത്രി കസേരയില്‍ നിന്ന്‌ പുകച്ചു പുറത്താക്കിയ പോലൊന്ന്‌.

*****

"പിരിയേണ,മരങ്ങില്‍ നിന്നുടന്‍

ശരിയായിക്കളി തീര്‍ന്ന നട്ടുവന്‍" ആശാന്‍സൂക്തം പഠിച്ചുവരാന്‍ എ.പി.ജെ അബ്ദുള്‍ കലാം ശ്ശി കാലമെടുത്തു; താനിനി ഇല്ലേയില്ല എന്ന്‌ തിരുവായ്‌മൊഴിയാന്‍ വൈകിയതിന്റെ ഗുട്ടന്‍സ്‌ അത്രമാത്രം.

ടി ഷൈബിന്‍
E-Mail: shybinnanminda@gmail.com

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക

കൃതി ഇ-മെയില്‍ ചെയ്യുക

കൃതി പ്രിന്റ്‌ ചെയ്യുക

പുഴ.കോം - വായനക്കാരുടെ പ്രതികരണങ്ങള്‍

free hit counter

1 comment:

Anonymous said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.