Sunday, January 28, 2007

പുഴ.കോമിനു ലഭിച്ച പ്രതികരണങ്ങളില്‍ നിന്നും..............

പുഴ.കോമിനു ലഭിച്ച പ്രതികരണങ്ങളില്‍ നിന്നും.......

-----------------------------------------------------------------------------------------------
പുഴ.കോമില്‍ ബെന്‍സി അയ്യമ്പിളളി എഴുതുന്ന പുതിയ കോളം....
പങ്കെടുത്തവരും കഥാപാത്രങ്ങളും - കൈസര്‍ നിശബ്ദനാവുമ്പോള്‍... നന്നായിട്ടുണ്ട്‌... ഒരു സാധാരണ മലയാളിയുടെ ജീവിതവും അരാഷ്‌ട്രീയ-രാഷ്‌ട്രീയവും വിഷയമാക്കുന്ന ഈ പംക്തിയിലെ പുതിയ വിഷയങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു....
-----------------------------------------------------------------------------------------------
ഞങ്ങള്‍ക്കു ലഭിച്ച ഒട്ടനവധി നല്ല പ്രതികരണങ്ങള്‍ കാരണം ഈ കൃതിയെ വീണ്ടും ബ്ലോഗ്‌ വായനക്കാര്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്നു -

എഡിറ്റര്‍
പുഴ.കോം
-----------------------------------------------------------------------------------------------

പങ്കെടുത്തവരും കഥാപാത്രങ്ങളും
- കൈസര്‍ നിശബ്ദനാവുമ്പോള്‍ -

ബെന്‍സി അയ്യമ്പിളളി

ചിലര്‍ അങ്ങിനെയാണ്‌. ഇരമ്പിയെത്തുന്ന മഴപോലെ നെഞ്ചു പിളര്‍ക്കുന്ന പിണര്‍ പോലെ അപ്രതീക്ഷിതമായ ഒരു കടന്നുവരവ്‌. അടുത്ത നിമിഷം രൂപംകൊണ്ടോ പെരുമാറ്റം കൊണ്ടോ അവന്‍ നമ്മളെ മോഷ്ടിക്കും

അവന്‍ നായാവാം നരിയാവാം നരനുമാവാം...

സ്നേഹത്തിന്റെ കലാപ സാന്നിധ്യം പോലെ നിഴലായി പിന്‍പറ്റാം

അത്‌ കൗതുകമാവാം ചിലപ്പോള്‍ നൊമ്പരവും.

അതെ ഇത്‌ അവരെ കുറിച്ചുതന്നെയാണ്‌.

" പങ്കെടുത്തവരും കഥാപാത്രങ്ങളും"

പാടത്തിനു മുന്നിലെ വസ്‌തേരി തോടിന്റെ രണ്ടാം വളവില്‍, കാലം അടയാളപ്പെടുത്തിയ ഒരു സായാഹ്‌ന കാഴ്ച്ചയുണ്ട്‌. വീടിന്റെ പടിഞ്ഞാറെ മുറിയുടെ ജനല്‍കാഴ്ചകളില്‍, ആഴത്തില്‍ കോറിയ ഒരു സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയായിരുന്നു എനിക്ക്‌ ആ ദൃശ്യം.

അത്‌ കുമാരേട്ടന്‍ എന്ന ചെത്തുകാരന്‍ കുമാരന്റെയും, അയാളുടെ തയമ്പുവീണ കാല്‍പ്പാദങ്ങളെ പിന്‍പറ്റുന്ന കൈസര്‍ എന്ന നായയുടേയും ജീവിതമായിരുന്നു.

എന്നും വൈകിട്ട്‌ അഞ്ചുമണിയോടെയാണ്‌ ഇരുവരും തോടുകടന്ന്‌ എത്തുക. തോട്ടരുകിലെ കരക്കഞ്ചാവിന്റെയും, കമ്മ്യൂണിസ്റ്റ്‌ പച്ചയുടെയും തലപ്പുകള്‍ക്ക്‌ മുകളില്‍ കൈസറിന്റെ ചെമ്പന്‍തലയാണ്‌, ഒരു ട്രോളി ഷോട്ടുപോലെ ആദ്യം ഒഴുകി വരിക. പിറകെ വഞ്ചിയും, അത്‌ തുഴയുന്ന കുമാരനും ഫ്രെയിമിലേക്കെത്തും. കുമാരന്‍ പുകയൂതി വഞ്ചി തുഴയുമ്പോള്‍, കളിക്കിറങ്ങുന്ന കാരിച്ചാല്‍ ചുണ്ടന്റെ അമരക്കാരന്റെ കണിശതയോടെ കൈസര്‍, വഞ്ചിയുടെ മുന്‍പടിയില്‍ ഇരിപ്പുണ്ടാവും.

കുമാരനും, കൈസറും ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ ഒരു നായും, നരനും മാത്രമായിരുന്നില്ല. - അവര്‍ക്കും.

അതുകൊണ്ട്‌ തന്നെ ഇവരില്‍ ഒരാളെ കണ്ടാല്‍ അത്‌ പരസ്‌പര സാന്നിധ്യത്തിന്റെ വിളംബരം കൂടിയായിരുന്നു.

* * * * * * * * * * *

തല്ലി കൊഴിഞ്ഞ ഒരു പ്രണയത്തിന്റെ നൊമ്പരങ്ങള്‍ കുമാരന്‌ സമ്മാനിച്ചാണ്‌ പ്രിയ കാമുകി സൗദാമിനി കല്യാണം കഴിഞ്ഞ്‌ പോയത്‌. ഇനി ഒറ്റയ്ക്ക്‌ മുന്നോട്ടെന്ന്‌ കുമാരനും കരുതിയത്‌ അന്നുമുതല്‍ തന്നെ.

സൗദാമിനിയുടെ കല്ല്യാണം കഴിഞ്ഞ്‌ ആറേഴ്‌മാസം കഴിഞ്ഞാവും കുമാരന്‌ കൂട്ടായി കൈസര്‍ എത്തുന്നത്‌.

കര്‍ക്കടകത്തിലെ ഒരു മഴ കനത്ത രാത്രിയിലാണ്‌ കുമാരന്‍ ആദ്യമായി കൈസറെ കാണുന്നത്‌. സൗദാമിനിയുടെ വേലിക്കരികില്‍, മഴയില്‍ നനഞ്ഞൊട്ടി വഴിയിലേക്ക്‌ നീങ്ങി അവന്‍ മോങ്ങി കിടക്കുകയായിരുന്നു.

പിറന്ന്‌ വീണ്‌........കണ്ണ്‌ തുറന്നുവരുന്നതേയുളളൂ. ആരോ കൊണ്ടു കളഞ്ഞതാണ്‌. മഴത്തുളളികളെ കീറിയ കുമാരന്റെ ടോര്‍ച്ച്‌ ലൈറ്റില്‍ അവന്‍ നിസ്സഹായനായി മോങ്ങി..... ഇട്ടേച്ചു പോയില്ല കുമാരന്‍. തോര്‍ത്തില്‍ പൊതിഞ്ഞ്‌ അവനെ കൂടെ കൂട്ടി....

കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരത്തില്‍ വന്നിട്ടും പാര്‍ട്ടിക്കാരനായ കുമാരന്‍ അവന്‌ കൈസര്‍ എന്ന്‌ തന്നെ പേരിട്ടു.

കുമാരനെയും കൈസറേയും കാണുമ്പോള്‍ എനിക്ക്‌ ഓര്‍മ്മ വരാറുളളത്‌ ടോംസിന്റെ ബോബനേം മോളിയേയുമാണ്‌. ജീവിതത്തില്‍ ഒരു മോളി ഇല്ലെന്നതൊഴിച്ചാല്‍ കുമാരന്റെ എല്ലാ ഫ്രെയിമിലും കൈസര്‍ കളം നിറഞ്ഞ സാന്നിധ്യമായിരുന്നു. ചെത്താന്‍ തെങ്ങില്‍ കയറുമ്പോഴൊഴികെ എപ്പോഴും കുമാരനെ പിന്‍പറ്റുന്ന നിഴല്‍പാതി.

ആലുവ ശിവരാത്രിക്കും, വടക്കേപളളീലെ അമ്പു പെരുന്നാളിനും മുതല്‍ തെക്കേ കാവിലെ മൈതാനത്തെ പാര്‍ട്ടിയോഗങ്ങളില്‍ വരെ കൈസര്‍ കുമാരന്‌ കൂട്ടായി. ജാഥകളില്‍ ഉപഗ്രഹം പോലെ കുമാരനു പിന്നാലെ അവനുമുണ്ടാവും.

എ.കെ.ജി..യും നായനാരും മുതല്‍ ലോക്കല്‍സക്രട്ടറി സ്റ്റാലിന്‍ അച്ചുതന്‍ മാഷുടെ വരെ പ്രസംഗങ്ങള്‍ക്കും, കെടാമംഗലത്തിന്റെ രമണനും, കെ.പി.എ.സി.യുടെ നാടകങ്ങള്‍ക്കും എത്രയോ വട്ടം കുമാരനൊപ്പം അവനും സാക്ഷിയായിരിക്കുന്നു.

പിളര്‍പ്പിന്റെ അനിവാര്യത മുതല്‍ രാഘവനും ഗൗരിയും പുറത്തുപോയതു വരെയുളള, പലവട്ടം ആവര്‍ത്തിക്കപ്പെട്ട പാര്‍ട്ടിയോഗങ്ങളിലെ നിരീക്ഷണങ്ങള്‍ക്കും അവന്‍ കാതുകൂര്‍പ്പിച്ചിട്ടുണ്ട്‌.

* * * * * * * * * *

അന്തിച്ചെത്തും കഴിഞ്ഞ്‌ കുമാരന്‍ നേരെ പോവുക പാര്‍ട്ടിയാപ്പീസിനു കീഴിലേക്കാണ്‌. കാരണം അതുവഴിയേ മാത്രമേ പപ്പന്റെ ഷാപ്പിലേക്ക്‌ പോവാനാവൂ. പാര്‍ട്ടിയാഫീസിനു മുന്നിലെത്തിയാല്‍ ഒരു ബീഡി കത്തിച്ച്‌ കുമാരന്‍ അവിടെ അല്‍പ്പനേരം നില്‍ക്കും. മറ്റ്‌ സഖാക്കളുടെ ചര്‍ച്ചകള്‍ക്ക്‌ കാതോര്‍ക്കും. അപ്പോള്‍ കൈസറും അച്ചടക്കമുളള അനുഭാവിയായി കാലുകള്‍ നീട്ടിവച്ച്‌ തറയില്‍ കിടക്കും.

രണ്ട്‌ ബീഡി കഴിയുമ്പോള്‍ കുമാരന്‍ പതുക്കെ എഴുന്നേല്‍ക്കും. പാര്‍ട്ടിയാപ്പീസിനു മുന്നിലെ വലിയ ആ ചിത്രത്തിലേക്ക്‌ ഒരു ദീര്‍ഘനിശ്വാസത്തോടെ നോക്കും. വലിയ താടിവെച്ച്‌ കോട്ടിട്ടയാളുടെ ആ ചിത്രം കുമാരന്‌, വസൂരി വന്ന്‌ മരിച്ച അച്ഛന്‍ നാരായണന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു.

പിന്നെ കൈസറും കുമാരനും ഒറ്റ നടത്തമാണ്‌ ഷാപ്പിലേക്ക്‌. പോകുംവഴി നാരായണഗുരുവിന്റെ പ്രതിമയ്ക്ക്‌ മുന്നിലെ ഭണ്ഡാരത്തില്‍ ചില്ലറയിടും.

* * * * * * * * * * *

ഷാപ്പിന്റെ പടി ചവിട്ടിയാല്‍ കൈസര്‍ അതീവ ഗൗരവക്കാരനാവും. കുമാരന്റെ ബഞ്ചിനടിയില്‍ കിടന്ന്‌ അവന്‍ മദ്യപാനികളെ പരമപുച്ഛത്തോടെ നോക്കും.

ഇരുന്നൂറ്‌ മില്ലി, ജീരകസോഡ, ഒരു മുട്ട - ഇതാണ്‌ പതിവ്‌. സൗദാമിനിയെ പിന്നീട്‌ കാണുന്ന ദിവസം നഷ്ടപ്രണയത്തിന്റെ പേരിലാണെങ്കിലും കുമാരന്‍ വല്ലപ്പോഴും പതിവ്‌ തെറ്റിച്ചാല്‍ ഉറക്കെ ഒന്ന്‌ കുരച്ച്‌, ഷാപ്പുകാരന്‍ പപ്പനെ ക്രുദ്ധനായി നോക്കി കൈസര്‍ തനിയേ വീട്ടിലേക്ക്‌ നടക്കും. കുമാരന്‍ തുണയില്ലാതെ പിറകേ എത്തിക്കോളണം.

അതുപോലൊരിക്കല്‍, രാവേറെ ചെന്നിട്ടും തിരികെയെത്താത്ത കുമാരനെ തേടി അവന്‍ ചെന്നതും, തോടരികിലെ വലിയ കുഴിയില്‍ വീണു കിടന്ന കുമാരനെ കണ്ടെത്തിയതും, ഉറക്കെ കുരച്ച്‌ നാട്ടുകാരെ ഉണര്‍ത്തി അവന്‍ കുമാരന്റെ രക്ഷകനായതും ചരിത്രം. അത്‌ ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ കുമാരന്‍-കൈസര്‍ ബന്ധത്തിന്റെ ലിറ്റ്‌മസ്‌ ടെസ്റ്റുകൂടിയായിരുന്നു.

* * * * * * * * * * *

സ്വന്തം ജീവിതത്തില്‍ കുമാരന്‍ വേണ്ടെന്ന്‌ വച്ച വസന്തങ്ങളൊന്നും കൈസറും വേണമെന്ന്‌ ശഠിച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ, നിലാവ്‌ പടര്‍ന്ന കന്നിമാസ രാവുകളിലെ പ്രണയോല്‍സവങ്ങളില്‍ അവന്‍ തന്റെ പാതിവൃത്യം കാത്ത്‌ ഉമ്മറ കോലായില്‍ ഒതുങ്ങി.

* * * * * * * * * * *

രാജമലയിലെ തേയിലത്തോട്ടം കടന്ന്‌ വല്ലപ്പോഴുമെത്തുന്ന ചൊറുക്കകാരന്‍ പാണ്ടി മുരുകന്‍, കൈനോട്ടക്കാരി കോമളം. പിന്നെ എന്‍ഫീല്‍ഡ്‌ ബൈക്കുമായി വല്ലപ്പോഴും ഇടവഴിയേ പോവുന്ന പുന്നപ്രക്കാരന്‍ ഗള്‍ഫ്‌ സുഗുണന്‍ ഇങ്ങനെ ചിലരെ അടുത്തുകാണുമ്പോള്‍ നീട്ടിയൊന്ന്‌ മുരളുന്നതൊഴിച്ചാല്‍ കൈസര്‍ എന്നും അച്ചടക്കമുളള കമ്മ്യൂണിസ്റ്റായിരുന്നു.

എന്നാല്‍ കൈസറിനെ വെല്ലുവിളിച്ച്‌ ഇടക്കിടെ രാജപ്പന്‍ നാട്ടിലെത്തും. വെളുത്ത പാന്റ്‌സും ഷര്‍ട്ടുമിട്ട്‌ കൂളിംഗ്‌ ഗ്ലാസും വച്ച്‌ സൈക്കിളില്‍ എത്തുന്ന രാജപ്പന്റെ രൂപം അകലെയെങ്ങാന്‍ കണ്ടാല്‍ കൈസര്‍ കുമാരന്റെ മുറിയിലെ തുണിക്കെട്ടുകള്‍ക്കിടയില്‍ ഓടി ഒളിക്കും. പിന്നെ അന്ന്‌ പുറത്തേക്കില്ല. ജലപാനം പോലുമില്ലാത്ത നിശബ്ദത.

രാജപ്പന്‍ എന്നാല്‍ കൈസറിന്‌ അടിയന്തിരാവസ്ഥയുടെ ആള്‍രൂപമായിരുന്നു. കാരണം രാജപ്പന്‍ നീട്ടിയെറിയുന്ന കുടുക്കുകളൊന്നും ഒരു നായ്ക്കഴുത്തിനും ഇതുവരെ ഇണങ്ങാതിരുന്നിട്ടില്ല.

* * * * * * * * * * *

വെടിക്കാരന്‍ കൊച്ചാത്തപ്പന്‌ സ്വന്തം ജീവിതത്തിലൊഴികെ ഒരിക്കലും ഉന്നം പിഴച്ചിട്ടില്ല. പിരിച്ചുവച്ച മീശയും, ചുണ്ടില്‍ എരിയുന്ന ചാര്‍മിനാറുമായി ഇരട്ടക്കുഴലുളള തോക്കുമായെത്തുന്ന കൊച്ചാത്തപ്പന്‌ വവ്വാല്‍ മുതല്‍ കൊക്കും, കുളക്കാക്കയുമെല്ലാം തന്റെ കണിശതയുടെ സര്‍ട്ടിഫിക്കറ്റുകളാണ്‌.

- പക്ഷേ കര്‍ക്കടകത്തിലെ ഒരു മഴയൊഴിഞ്ഞ സന്ധ്യയ്ക്ക്‌ കൊച്ചാത്തപ്പന്‌ ആദ്യമായി ഉന്നം പിഴച്ചു.

കൊക്കിന്‌ നിയതിയൊരുക്കി കാഞ്ചിവലിക്കവേ - അത്‌ ഏറ്റുവാങ്ങിയത്‌ പക്ഷേ കൈസറാണ്‌. അന്തിചെത്തിനിറങ്ങിയ കുമാരനു പിന്നാലെ നടന്നിരുന്ന അവന്‍ പാടവരമ്പില്‍ കിടന്ന്‌ പിടഞ്ഞു.

കൈസറേയുമെടുത്തു കുമാരന്‍ വീട്ടിലേക്കോടി.

കരഞ്ഞുകൊണ്ട്‌ അവന്‌ വെളളം കൊടുത്തു. മുറിവില്‍ കമ്മ്യൂണിസ്റ്റുപച്ച വാരിത്തേച്ചു. പിന്നെ,

കൈസര്‍ അപ്പോഴും അവ്യക്തമായി ഞെരങ്ങിക്കൊണ്ടിരുന്നു.

തെക്കേകാവില്‍ നെയ്ത്തിരിയും വടക്കേപളളിയില്‍ മെഴുകുതിരിയും നേര്‍ന്നു......

രാത്രി വൈകിയിരുന്നില്ല. തകര്‍ത്തുപെയ്യുന്ന മഴ. എപ്പോഴോ കുമാരന്റെ പ്രാര്‍ത്ഥനകളുടെ ചരട്‌ മുറിഞ്ഞു.

മഴയുടെ ആരവത്തെ മുറിച്ച്‌ കുമാരന്റെ നിലവിളിയുയര്‍ന്നത്‌ അപ്പോഴാണ്‌. കൈസര്‍ മുരള്‍ച്ചയോടെ കണ്ണടച്ചു. ഞങ്ങള്‍ നാട്ടുകാര്‍ ഓടിക്കൂടി. കുമാരന്‍ ഞങ്ങളെ നോക്കിയില്ല. പൊടുന്നനേ, ഒറ്റുകൊടുക്കപ്പെട്ടവനെപോലെ അയാള്‍ കരഞ്ഞുകൊണ്ടിരുന്നു.

* * * * * * * * * * *

കുമാരന്‍ പിന്നെ മൗനിയായിരുന്നു.....ചെത്ത്‌ തല്‍ക്കാലം മറ്റൊരാളെ ഏല്‍പ്പിച്ചു. പാര്‍ട്ടിയാപ്പീസില്‍ പോക്കില്ല....പിന്നെയും എത്രയോ കര്‍ക്കടക മഴകളും കന്നിമാസ രാവുകളും വസ്‌തേരിത്തോടിനേയും പാടശേഖരങ്ങളെയും കടന്നു പോയിരിക്കുന്നു....

പാടങ്ങളില്‍ കൊക്കുകളും കുളക്കാക്കകളും പറന്നിറങ്ങിയിട്ടും കൊച്ചാത്തപ്പന്‍ പിന്നെ ഈ വഴിക്ക്‌ വന്നില്ല.... കൂളിംഗ്‌ഗ്ലാസും വച്ച്‌ സൈക്കിളില്‍ എത്തിയ രാജപ്പന്‍ പിന്നെ എത്രയോ നായ്ക്കള്‍ക്ക്‌ കുരുക്കെറിഞ്ഞു..... സൗദാമിനിയുടെ കുട്ടികള്‍ പത്താംക്ലാസും ജയിച്ചു....

പിളര്‍ന്നവര്‍ ഒരുമിച്ച്‌ വരെ അധികാരത്തിലെത്തി.

പക്ഷേ കുമാരന്‍ ഇതൊന്നുമറിയാതെ എപ്പോഴും ഇരുള്‍വീണ വീടിന്റെ ചായിപ്പില്‍ എവിടെയോ ഉണ്ട്‌.

പക്ഷേ ഇരുളിലും അവന്റെ നിഴലാവാന്‍ കൈസര്‍ മാത്രമില്ല....

ബെന്‍സി അയ്യമ്പിളളി
-----------------------------------------------------------------------------------------------

4 comments:

നന്ദു said...

ബ്ലോഗു കൂട്ടരെ എന്തായീ കാണണെ? സൂര്യന്‍ പടിഞ്ഞാറുദിക്ക്യേ!! പുഴ വഴിമാറിയും ഒഴുകുമോ?. ഒഴുകുമായിരിക്കും അല്ലെ?

chithrakaran ചിത്രകാരന്‍ said...

സൂവിന്റെ മൂക്കില്ലാരാജ്യവും,
തറവാട്ടു സ്വത്തുമായി
കൊണ്ടാടപ്പെടുന്ന മലയാള ബൂലൊകത്തിലേക്ക്‌
"പുഴ" ഒഴുകുകയോ ?
ആരവിടെ ... രാജകൊട്ടാരത്തില്‍ സ്വാതന്ത്ര്യത്തിന്റെ കോഴിക്കാഷ്ടമോ ??????!!!!!!! തംബുരാട്ടിക്കും, തൂപ്പുകാര്‍ക്കും പണിയുണ്ടാക്കാതെ ഇവനെ പിന്മൊഴിയിലെ കാരാഗ്രഹത്തിലടച്ച്‌ ദ്ണ്ഡിപ്പിക്കൂൂൂൂൂൂൂ......

വിഷ്ണു പ്രസാദ് said...

നല്ല കാര്യം.

Siju | സിജു said...

വളരെ നല്ല കാര്യം
അഭിനന്ദനങ്ങള്‍
ഇതു താല്‍‌ക്കാലത്തേക്ക് മാത്രമാകില്ലെന്നു പ്രതീക്ഷിക്കുന്നു

ചിത്രകാരാ..
നിങ്ങളോട് പല കാര്യത്തിലും തോന്നിയിട്ടുള്ള ബഹുമാനം നശിപ്പിക്കാതിരിക്കൂ