Sunday, May 13, 2007

വി.എസ്‌. മൂന്നാറിലും സ്മാര്‍ട്ട്‌


പൊളിറ്റിക്സ്‌
ബി.എസ്‌. ബിമിനിത്‌

കമ്മ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന്‌ കാടുകളും മലകളും ചില്ലറ സഹായങ്ങളൊന്നുമല്ല ചെയ്തത്‌ എന്നതിന്‌ കേരളത്തില്‍ മാത്രമല്ല ലോകത്താകമാനം തെളിവുകള്‍ നിരവധിയുണ്ട്‌. കമ്മ്യൂണിസ്റ്റുകാര്‍ തലതൊട്ടപ്പനായി പടം വരച്ചുവച്ച്‌ പൂജിക്കുന്ന ചെഗുവേര തൊട്ട്‌ കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ വി.എസ്‌. അച്യുതാനന്ദന്‍ വരെ എത്ര പേരാണ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന കാലത്ത്‌ ഈ കാടുകളിലും മലകളിലും ഒളിവില്‍ പാര്‍ത്തത്‌. കാടിനോടും മലകളോടും കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള സ്നേഹം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നാണ്‌ മൂന്നാറിലെ കൈയേറ്റത്തെ തുടര്‍ന്നുള്ള രാഷ്‌ട്രീയ നാടകങ്ങള്‍ കാണിക്കുന്നത്‌. ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ പ്രതിപക്ഷത്തിരുന്നപ്പോള്‍ സമരം നയിച്ച വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലും ഇപ്പോഴും ഒറ്റക്കാണ്‌ എന്നതാണ്‌ അടുത്ത ദിവസത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. അന്നത്തെപ്പോലെ ഇന്നും ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിനെതിരെ തിരിഞ്ഞ പട ഇപ്പോഴും പിറകെയുണ്ട്‌ എന്നതാണ്‌ ശ്രദ്ധേയം. പാവങ്ങളുടെ ഭൂമിക്കായ്‌ പൊരുതി ചരിത്രത്തില്‍ ഇടം നേടിയവര്‍ മുതലാളിമാര്‍ക്കും മാഫിയകള്‍ക്കുമായി പൊരുതുന്ന കാഴ്ചയാണ്‌ മൂന്നാര്‍ കുടിയൊഴിപ്പിക്കലുമായ്‌ ബന്ധപ്പെട്ട്‌ നടക്കുന്നത്‌ എന്നതാണ്‌ ലജ്ജാവഹം.
മൂന്നാറില്‍ കോണ്‍ഗ്രസ്സെന്നോ സി.പി.ഐ. എന്നോ സി.പി.എം. എന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും ആളുകള്‍ കയ്യേറിയതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്‌ വിനയായത്‌. ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കയ്യേറിയ സ്ഥലങ്ങളെല്ലാം പൊളിച്ചു കളയുമെന്നും വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വരെ നടത്തുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മതികെട്ടാനിലും മുല്ലപ്പെരിയാറിലും ഒക്കെ ചുറുചുറുക്കോടെ ഓടിക്കയറിയ ആ പഴയ വി.എസ്‌. അച്യുതാനന്ദനെയാണ്‌ മൂന്നാറില്‍ കണ്ടത്‌. രാവിലെ ഒമ്പതു മണിക്ക്‌ മൂന്നാറിലെത്തിയ അദ്ദേഹം ഉച്ചക്ക്‌ മൂന്നുവരെ കൈയേറ്റങ്ങള്‍ ഓടി നടന്നു കണ്ടു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരനെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ ഉടന്‍ തന്നെ റിപ്പോര്‍ട്ടും വാങ്ങിച്ചു. താമസിയാതെ കൈയേറ്റ സ്ഥലം ഇടിച്ചു തകര്‍ക്കാന്‍ മൂന്നംഗ സംഘത്തേയും നിയോഗിച്ചു. അത്ര പെട്ടെന്ന്‌ എല്ലാം സംഭവിക്കുമെന്ന്‌ സത്യത്തില്‍ മുന്നണിയില്‍ ആരും കരുതിയിരുന്നില്ല. സ്മാര്‍ട്ട്‌ സിറ്റി ഒത്തു തീര്‍പ്പായതോടെ സ്മാര്‍ട്ടായ വി.എസ്‌. മൂന്നാറിലും ജനങ്ങളുടെ കൈയടി വാങ്ങി.
വി.എസ്‌. പെട്ടെന്നാണ്‌ രാഷ്‌ട്രീയപരമായി ശക്തനായി മാറിയത്‌. മൂന്നാറില്‍ നടക്കുന്നത്‌ എന്താണെന്ന്‌ വ്യക്തമായി ജനങ്ങളെ ബോധ്യമാക്കിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നത്‌ ഒന്നാമത്തെ നേട്ടം. സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ പതിവുരീതിയില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ റിപ്പോര്‍ട്ടുവാങ്ങി അതു പഠിച്ച്‌ കൈയേറിയവര്‍ക്കു രക്ഷപ്പെടാന്‍ സമയം നല്‍കാതെ പൊളിച്ചു നീക്കല്‍ നടപടികള്‍ തുടങ്ങിയെന്നത്‌ രണ്ടാമത്തെ നേട്ടം. ഇവ രണ്ടും ജനങ്ങളില്‍ ഈയിടെ വി.എസ്‌. എന്ന ബിംബത്തിനേറ്റ മങ്ങലിനുമേല്‍ സൂര്യപ്രഭ ചൊരിയുന്നതായിരുന്നു. ഇനിയുമൊന്നുകൂടെ കടന്നു കളിക്കുവാന്‍ വി.എസ്‌. തയ്യാറായി എന്നതാണ്‌ പിണറായി പക്ഷത്തെ മാത്രമല്ല എല്‍.ഡി.എഫിനെ ഒന്നടങ്കം ചൊടിപ്പിച്ചത്‌. വി.എസ്‌. മൂന്നാര്‍ ഉടച്ചുവാര്‍ക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്‌ ഐ.ജി. ഋഷിരാജ്‌ സിംഗ്‌, രാജു നാരായണസ്വാമി ഐ.എ.എസ്‌, കെ. സുരേഷ്കുമാര്‍ ഐ.എ.എസ്‌. എന്നിവരെയാണ്‌ എന്നതാണ്‌ ഇവര്‍ക്ക്‌ തലവേദനയായത്‌.
ഒഴിപ്പിക്കല്‍ നടപടിക്കായുള്ള നാനൂറില്‍ പരം വരുന്ന പോലീസിനെ ഋഷിരാജ്‌ സിംഗ്‌ നയിക്കും എന്നതു തന്നെ മൂന്നാര്‍ ഓപ്പറേഷനു കരുത്തു പകരുമെന്നതില്‍ സംശയമില്ല. തൊട്ടതെല്ലാം പൊന്നാക്കിയതിന്റെ പേരില്‍ ശാസനയും സ്ഥലം മാറ്റവുമൊക്കെ വാങ്ങി പ്രശസ്തി പിടിച്ചുപറ്റിയ ആളാണ്‌ സിംഗ്‌. വ്യാജ സി.ഡി. - റിയാന്‍ സ്റ്റുഡിയോ വിവാദം തന്നെ ഉദാഹരണം. വ്യാജ സി.ഡി. കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങിയതും അതിലൂടെ ഋഷിരാജ്‌ സിംഗ്‌ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിണറായി പക്ഷത്തിന്റെ പ്രഖ്യാപിത ശത്രുവും ആയ ആളാണ്‌. രാജു നാരായണസ്വാമി കേരള കേഡറില്‍ കയറിയതു മുതല്‍ ജോലിയിലെ കണിശതക്കും മുഖം നോക്കാതെ നടപടിയെടുക്കുന്നതിലും പേരു കേട്ടയാള്‍, അദ്ദേഹമാണ്‌ പുതിയ ഇടുക്കി കളക്ടര്‍. വി.എസിന്റെ മാനസപുത്രനായ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.എ.എസ്‌ ഉദ്യോഗസ്ഥനായ സുരേഷ്കുമാറാണ്‌ ദൗത്യ സംഘത്തിലെ സ്പെഷ്യല്‍ ഓഫീസര്‍. ഇതിനു പുറമെ ഇടുക്കി ജില്ലയില്‍ ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ വിഹരിക്കുന്ന റവന്യു ഉദ്യോഗസ്ഥരെ ഒന്നടങ്കം മാറ്റി നിയമിക്കാനും കര്‍ശന നടപടിയെടുക്കാനും തീരുമാനമായി. ഇവരുടെ കണിശതക്കു മുന്നില്‍ അടിയറവു പറയേണ്ടിവരുമെന്നതു തന്നെയാണ്‌ ഇതു സംബന്ധിച്ച ഇടതുമുന്നണി യോഗത്തില്‍ പിണറായി സംഘം കടുത്ത പ്രതിഷേധമുയര്‍ത്തിയതിനു കാരണവും. പ്രായക്കുറവ്‌, പക്വതയില്ലായ്മ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളാണ്‌ പിണറായിയും ഒപ്പമുള്ള ഭൂരിപക്ഷം ബ്രാക്കറ്റു പാര്‍ട്ടികളും ഇവര്‍ക്കുമേല്‍ ചാര്‍ത്തിയത്‌.
വല്ലാത്ത ഒരു ഗതികേടായിരുന്നു പിണറായി വിജയന്‌. മൂന്നാര്‍ പ്രശ്നം വന്നതു മുതല്‍ അത്‌ വലതുപക്ഷത്തിന്റെ തലയില്‍ വെച്ചൊഴിയാന്‍ അദ്ദേഹം പഠിച്ച പണി പതിനെട്ടും പയറ്റി. ഒടുവില്‍ വി.എസിന്റെ പ്രസ്താവനകൂടി വന്നതോടെ സംഗതി ക്ലീന്‍. അങ്ങനെയാണ്‌ പാത്രക്കടവു പദ്ധതിക്കുവേണ്ടി പരിസ്ഥിതി പ്രവര്‍ത്തകരെ ചീത്തവിളിച്ചു നടന്ന പിണറായി വിജയന്‌ പെട്ടെന്നു പരിസ്ഥിതി സ്നേഹിയാവേണ്ടിവന്നത്‌. പരിസ്ഥിതിയെ തകിടം മറിക്കുന്ന തരത്തില്‍ മൂന്നാറില്‍ നടക്കുന്ന അനധികൃത കയ്യേറ്റങ്ങള്‍ ഇടിച്ചു നിരത്തണമെന്നാണ്‌ സംഭവസ്ഥലം സന്ദര്‍ശിച്ച സാക്ഷാല്‍ പിണറായി വിജയന്‍ ആക്രോശിച്ചത്‌. എന്തൊരു പ്രകൃതി സ്നേഹം, ആ സ്നേഹത്തിനു മുന്നില്‍ വി.എസ്‌. അച്യുതാനന്ദന്‍ വരെ കൈകൂപ്പി നിന്നു പോയിട്ടുണ്ടാകണം. വി.എസ്സിനു പിന്നാലെ മൂന്നാറില്‍ ഓടിയെത്തിയ പിണറായി കണ്ടത്‌ യു.ഡി.എഫ്‌. കക്ഷികള്‍ കൈയ്യേറിയ ഭൂമിയായിരുന്നത്രേ. എല്ലാത്തിനു മുകളിലും യു.ഡി.എഫ്‌. വക കൈയ്യേറിയ ഭൂമി എന്നു ബോര്‍ഡ്‌ സ്ഥാപിച്ചിട്ടുണ്ടായിരുന്നോ ആവോ? ലക്ഷ്മി എസ്റ്റേറ്റ്‌ മേഖലയില്‍ യു.ഡി.എഫുകാരുടെ ലിസ്റ്റും പിണറായി പുറത്തു വിട്ടു. എന്നിട്ടും മറ്റു പാര്‍ട്ടിക്കാര്‍ ആരും ഭൂമി കയ്യേറിയോ എന്നൊരു ചെറിയ സംശയം പോലും അദ്ദേഹത്തിനു തോന്നിയില്ല. തൊട്ടു പിന്നാലെയെത്തിയ പി.പി. തങ്കച്ചനടങ്ങുന്ന യു.ഡി.എഫ്‌. സംഘം കയ്യേറിയ ഇരുപത്തിനാലോളം സി.പി.എം. പ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും ലിസ്റ്റ്‌ മാധ്യമങ്ങള്‍ക്കു കൈമാറി. പിണറായി ആരോപിച്ചതുപോലെ തനിക്ക്‌ അങ്ങനെയൊരു ബന്ധുവില്ലെന്നും പറ്റുമെങ്കില്‍ തെളിയിക്കട്ടേയെന്നും വെല്ലുവിളിച്ചു. ഇതില്‍ ആരു പറയുന്നതു വിശ്വസിക്കണമന്ന കണ്‍ഫ്യൂഷനിലാണ്‌ കേരളം.
ചൊക്രമുടിയെന്ന സ്ഥലത്ത്‌ സി.പി.എം. നേതാവിന്റെ സഹോദരന്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും അയാള്‍ മുമ്പ്‌ സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ടയാളാണെന്നുമാണ്‌ വി.എസ്‌. കണ്ടെത്തിയത്‌. വി.എസിന്റെ കണ്ടെത്തലുകള്‍ പാര്‍ട്ടിയെ തളര്‍ത്തും എന്നറിയാവുന്ന നേതാക്കള്‍ അദ്ദേഹത്തെ ഇതില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ ആവതു ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ്‌ സുരക്ഷാ കാരണങ്ങളും മറ്റും പറഞ്ഞ്‌ പാര്‍ട്ടിക്കാരുടെ സ്വന്തക്കാരുടെ സ്ഥലം കയ്യേറ്റം വി.എസ്‌. കാണാതിരിക്കാന്‍ ഉദ്യോഗസ്ഥരും മറ്റും കിണഞ്ഞു പരിശ്രമിച്ചത്‌. പോതമേട്ടിലേക്കുള്ള വഴിമധ്യേ തടസ്സം നിന്ന സി.പി.എം. എം.എല്‍.എമാരും പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരുമൊക്കെ ഒടുവില്‍ പിന്‍ വാങ്ങേണ്ടിവന്നു. ബി.സി.ജി. ഗ്രൂപ്പ്‌ കൈയ്യേറിയ സ്ഥലം കണ്ട വി.എസ്‌. പിറുപിറുത്തുകൊണ്ടാണ്‌ തിരിച്ചുപോന്നത്‌. ചൊക്രമുടിയിലെ സി.പി.എം. നേതാവിന്റെ സഹോദരന്‍ കൈയ്യേറിയ 30 ഏക്കര്‍ സ്ഥലമാണ്‌ ആദ്യം ഒഴിപ്പിച്ചത്‌. ഈ നാടകങ്ങളുടെ പുതിയ രംഗങ്ങളാണ്‌ തിരുവനന്തപുരത്ത്‌ എല്‍.ഡി.എഫ്‌. യോഗത്തില്‍ നടന്നത്‌.
കാട്ടുകള്ളന്മാരാണ്‌ കേരളം മുമ്പു ഭരിച്ചിരുന്ന യു.ഡി.എഫുകാരും ഇപ്പോ ഭരിക്കുന്ന സി.പി.എമ്മുകാരുമെന്ന്‌ മനസ്സിലാക്കാന്‍ കേരള രാഷ്‌ട്രീയ ചരിത്രം മുഴുവന്‍ കലക്കിക്കുടിക്കേണ്ട കാര്യമൊന്നുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷവും ഈ സര്‍ക്കാരിന്റെ ഇത്രയും കാലവും ഒന്നു വിശകലനം ചെയ്താല്‍ മതി. മതികെട്ടാനില്‍ വന്‍ ഭൂമി കയ്യേറ്റം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വലിയ സംഭവങ്ങളിലൊന്നായിരുന്നു. അന്നത്തെ റവന്യു മന്ത്രി കെ.എം.മാണി കുറ്റാരോപിതനുമായിരുന്നു. അന്ന്‌ മതികെട്ടാന്‍ സന്ദര്‍ശിച്ച അന്നത്തെ പ്രതിപക്ഷനേതാവ്‌ വി.എസിന്‌ എല്ലാ പാര്‍ട്ടിക്കാരും പങ്കാളികളാണെന്ന്‌ മനസ്സിലായതാണ്‌. മതികെട്ടാനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ ആണയിട്ടു പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കുപോലും പിന്നെ മൗനം പാലിക്കേണ്ടിവന്നു. പിന്നീടുവന്ന ഉമ്മന്‍ ചാണ്ടി അങ്ങനെയൊരു സംഭവം നടന്നതായി ഭാവിച്ചതേയില്ല. ക്രമേണ വി.എസ്‌. അച്യുതാനന്ദന്‍ പോലും ഇക്കാര്യം മറന്നു. മതികെട്ടാനില്‍ പിന്നീടെന്തു സംഭവിച്ചു എന്നത്‌ കേരളത്തില്‍ എത്ര പേര്‍ക്കറിയാം. ഭൂമി കയ്യേറുന്നവന്‌ പാര്‍ട്ടിയും പതാകയുമില്ല എന്നത്‌ ആര്‍ക്കുമറിയാവുന്ന കാര്യമാണ്‌.
മൂന്നാറിലും കൈയേറ്റത്തിനു പിന്നിലുള്ളത്‌ വന്‍ രാഷ്‌ട്രീയ മാഫിയയാണെന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. കോടികളുമായി റിയല്‍ എസ്റ്റേറ്റ്‌ റിസോര്‍ട്ട്‌ മാഫിയകള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ്‌ അണിയറക്കഥകള്‍. അല്ലെന്നു വിശ്വസിക്കാന്‍ ന്യായവുമില്ല. സര്‍വീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഘടകകക്ഷികള്‍ ഒന്നടങ്കം മുന്നോട്ടുവരണമെങ്കില്‍ ഇതിനു പിന്നില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്നതു വ്യക്തമാണ്‌. അല്ലെങ്കില്‍ കൈയേറ്റങ്ങള്‍ ഇടിച്ചു നിരത്തണമെന്നു ഗര്‍ജ്ജിച്ച പിണറായി സിംഹം പോലും എന്തിന്‌ ഇവരെ പേടിക്കണം. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി വി.എസ്‌. പിന്നോട്ടു പോകുകയാണെങ്കില്‍ മൂന്നാര്‍ മറ്റൊരു ദുരന്തമായി ചരിത്രത്തിലവശേഷിക്കും എന്നതില്‍ സംശയമില്ല. മറിച്ച്‌ മുഖം നോക്കാതെ വമ്പന്‍ സ്രാവുകളെ വീഴ്ത്തിയാല്‍ അത്‌ വി.എസിന്റെ കിരീടത്തിലെ ഒരു പൊന്‍തൂവലായിരിക്കും.

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക

കൃതി ഇ-മെയില്‍ ചെയ്യുക

കൃതി പ്രിന്റ്‌ ചെയ്യുക



പുഴ.കോം - വായനക്കാരുടെ പ്രതികരണങ്ങള്‍




free hit counter

3 comments:

myexperimentsandme said...

പിണറായി വിജയന്റെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അറിയാന്‍ ഏറ്റവും നല്ല വഴിയാണ് ദീപിക പത്രം വായിക്കുക എന്നത്. മൂന്നാര്‍ പ്രശ്‌നത്തില്‍ പിണറായി വിജയന്‍ പറയുന്നത് ആരും ശ്രദ്ധിക്കുന്നു പോലുമില്ല, കൈയ്യടി മുഴുവന്‍ അച്യുതാനന്ദന് കിട്ടുന്നു എന്ന രീതിയില്‍ മൂന്നു നാലു ദിനം മുന്‍പ് ദീപിക തുറന്ന് തന്നെയെഴുതി.

ഇന്നത്തെ ദീപിക വാര്‍ത്തയും വായിക്കേണ്ടതാണ്- തലക്കെട്ട്: പൊളിക്കല്‍ “നാടകം” തുടരുന്നു-കൈയ്യേറ്റക്കാര്‍ സുരക്ഷിതര്‍-വാര്‍ത്തയിലോ, ആദ്യം വന്‍‌കിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ മാത്രം ഒഴിപ്പിക്കുന്നു എന്ന് വിലപിച്ച ദീപിക, സമ്മര്‍ കാസില്‍ പൊളിച്ചപ്പോള്‍ ടാറ്റായെപ്പോലുള്ള വന്‍‌കിടക്കാര്‍ എന്ന് നിലപാട് മാറ്റി. “നാടകം” വിശദീകരിക്കാന്‍ ദീപികയ്ക്ക് ആ വാര്‍ത്തയില്‍ വേറൊരു പോയിന്റും ഇല്ലാതെയുമായി.

കോട്ടയത്തെ റേഷന്‍ മാഫിയയ്ക്കെതിരെ പോരാടിയ രാജു നാരായണസ്വാമിയെ ഇടുക്കിയിലേക്ക് മാറ്റിയതിന്റെ സങ്കടവും ദീപിക എല്ലാ ദിവസവും വായനക്കാരുമായി പങ്ക് വെക്കുന്നുണ്ട്. സങ്കടം കേട്ടുകേട്ട് രാജു നാരായണസ്വാമി മൂന്നാറിലേക്ക് പോയില്ലെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ദീപിക ആഗ്രഹിക്കുന്നുണ്ടോ എന്നുപോലും തോന്നിത്തുടങ്ങി. അല്ലെങ്കിലും കൈയ്യേറ്റവും റേഷനും ഒന്നിച്ച് വന്നാല്‍ ദീപികയ്ക്ക് റേഷന്‍ തന്നെയാണല്ലോ പ്രധാനം.

വിചാരം said...

വകാരി നല്ല നിരീക്ഷണം
നല്ല ലേഖനം
ദീപിക എങ്ങനെ ഹാലിളകാതിരിക്കും ഫാരിസ് അബുബക്കറിനും ഈ തട്ടിപ്പില്‍ പങ്കുണ്ടന്ന് വിളിച്ചറീയിക്കുന്നതിന് തുല്യമാ അവരുടെ ഈ നിലപാടുകള്‍ വ്യക്തമാക്കുന്നത്, റ്റാറ്റായുടെ കൈവശമുള്ള അനധികൃതഭൂമി തിരികെ പിടിക്കാന്‍ വി.എസ്. വയസ്സുക്കാലത്തും പോരാടുന്നത് അതിനാണല്ലോ അദ്ദേഹത്തില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സാറ്റലൈറ്റ് സര്‍വ്വേ മുതലായവ നടത്തിയത്, അധിക ഭൂമി തീര്‍ച്ചയായും വി.എസ്. കേരളത്തിന് വാങ്ങി നല്‍കും എന്നുറപ്പ് കേരള ജനതയ്ക്കുണ്ട് എന്നാല്‍ പീണറായി എന്ന പിണം അതിനെ ഇല്ലാതാക്കുമോ എന്ന ഭയവും കേരള ജനതയ്ക്കുണ്ട്
സത്യം ജയിക്കും അതുറപ്പാണ്
ലാല്‍ സലാം

കുട്ടന്‍സ്‌ | S.i.j.i.t.h said...

സത്യം വക്കാരി,
ദീപികയുടെ കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളിലെ വാര്‍ത്തകള്‍ വെളിവാക്കുന്നത് അവര്‍ക്ക് മൂന്നാറില്‍ എന്തൊക്കെയോ താത്പര്യങ്ങള്‍ ഉണ്ട് എന്നു തന്നെയാണു..വി എസ്.ഏതായാലും കോള്ളാം..
ഇന്നത്തെ ദീപികയില്‍ സ്മാര്‍ട് സിറ്റി ക്രെഡിറ്റ് പൂര്‍ണ്ണമായും സി.പി.എം നു നല്‍കിയ ദീപിക വി.എസ് നെ മനപ്പൂര്‍വം അവഗണിച്ചതും നമുക്ക് കാണാം...