Thursday, March 15, 2007

അല്‍ഖര്‍ജിലെ അല്‍ഖര്‍ണി-മമ്മു കണിയത്ത്‌

റിയാദിലെ, കിങ്ങ്‌ ഖാലിദ്‌ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ - ഐഡന്റിറ്റി സൂചകങ്ങളേന്തിയവരുടേയും അല്ലാത്തവരുടേയും തിരക്കായിരുന്നു. വരുന്നവരെ എതിരേല്‍ക്കാന്‍ - മുന്തിയ കമ്പനിക്കാരുടേയും മറ്റും ആളുകളാണ്‌, അങ്ങനെയെത്തുക പതിവ്‌. തുക്കടാ പാര്‍ട്ടികളൊന്നും തിരിഞ്ഞു നോക്കാറില്ല. വരണവനെത്തിക്കൊള്ളും, ഓട്ടോമാറ്റിക്കലി!

എന്തായാലും എനിക്കധികം ആധിയില്ലായിരുന്നു. ഞങ്ങള്‍ മൂന്നാളുണ്ടല്ലോ എന്നതാണ്‌ അതിനു പ്രധാന കാരണം. ബോംബെയില്‍ 'മാഹിം'ലെ ട്രാവല്‍ ഓഫീസില്‍വച്ച്‌ തലേന്നു രാത്രിയാണ്‌ മൂവരും തമ്മില്‍ ഒത്തുചേരുന്നതും പരിചിതരാകുന്നതും. ഒരേ അറബിയുടെ അടുത്താണ്‌ ഞങ്ങള്‍ക്കെത്തേണ്ടത്‌. തൃശൂര്‍ 'കൊമ്പത്തെക്കടവി'ലെ സുരേഷ്‌, തിരുവനന്തപുരം എടവായിലുള്ള സജീവ്‌ പിന്നെയീ ഞാനും ചേര്‍ന്നതാണ്‌ മൂവര്‍സംഘം. ഇലക്‌ട്രീഷ്യനായ സുരേഷ്‌ - എക്സ്‌ ഗള്‍ഫാണ്‌. കൂട്ടിന്‌ അങ്ങനൊരാളെക്കിട്ടിയത്‌ യാത്രാവൈഷമ്യങ്ങള്‍ ലഘൂകരിക്കാന്‍ ഏറെ സഹായകരമായി. ഏറെക്കാലമായി ബോംബെ 'മലാഡി'ല്‍ സഹോദരിയോടൊത്തായിരുന്നു പ്ലമ്പറായ സജീവിന്റെ വാസം.

കൂട്ടാളികളുടെ ക്വാളിറ്റി കേട്ടറിഞ്ഞതോടെ ഒരു ചതി ഉറപ്പായി.... മെഡിക്കല്‍ നടത്തിയിട്ടുള്ള വിസ എനിക്കു നഷ്ടമായിരിക്കുന്നു! എങ്കില്‍ ട്രേഡ്‌ രഹിതനായ ഞാന്‍ ഏതെടങ്ങേറിലാണ്‌ ചെന്നുപെടുക എന്ന ആശങ്ക ഏറുകയായിരുന്നു. പിന്നെ, പഴയ ആന്തമാന്‍ സമ്പാദ്യമായ്‌ എനിക്കും ഹിന്ദി വശമുണ്ട്‌ - ഇവരെപ്പോലെ. അതേയുള്ളൊരു സാമ്യബലം പറയാന്‍. എടവനക്കാട്ടുകാരന്‍ ഒരു ഹംസയാണ്‌ - ബോംബെയില്‍ ടങ്കര്‍ സ്‌ട്രീറ്റിലെ 'കൃപ' ഇന്റര്‍നാഷണലില്‍ എന്നെ കൂട്ടിക്കൊണ്ടുവന്നത്‌. അവിടെ നിന്ന്‌ അന്നു തന്നെ കൃപയിലും വലിയവനായ അബു അലിയുമായി ബന്ധപ്പെടുകയും അറബി ഇന്റര്‍വ്യൂ നടത്തുക വഴി ഹോസ്‌പിറ്റല്‍ ക്ലീനിംഗ്‌ വിസ തരപ്പെടുകയായിരുന്നു.

പ്രസ്‌തുത വിസയ്‌ക്കായ്‌ - ഡോക്ടര്‍ പട്ടണ്‍കര്‍ വശം മെഡിക്കല്‍ നടത്തുകയും പറഞ്ഞപ്രകാരം പതിനയ്യായിരം കൈപ്പറ്റുകയുമായിരുന്നു, കൃപയിലെ സൂല്‍ഫി - മുന്‍കൂറായി.

ഇനി വൈകില്ല, ടിക്കറ്റ്‌ ഓ.കെ.യാകുന്ന മുറക്ക്‌ അറീക്കാമെന്നുള്ള ധാരണയോടെയായിരുന്നു നാട്ടിലേക്കുള്ള മടക്കം. പ്രതിഫലമിത്തിരി കുറഞ്ഞാലും, തന്നാലാകണ തൊഴിലാകണേ എന്നതാണെന്റെ പ്രാര്‍ത്ഥന. ഹോസ്‌പിറ്റല്‍ വിസയില്‍ യാതനയുടെ യാതൊരംശവുമില്ലെന്നും പേടിയ്‌ക്കേണ്ടെന്നും കണ്ടുമുട്ടിയ എക്സുകളുടെ അഭിപ്രായം കൂടി കേട്ടതോടെ ആശ്വാസം കൊള്ളുകയായിരുന്നു. എന്നാല്‍ മെഡിക്കലിലെന്തോ അണ്‍ഫിറ്റുണ്ടെന്നും പറഞ്ഞാണ്‌ ബോംബെക്കെന്നെ വീണ്ടും വിളിക്കുന്നത്‌. എന്നിട്ട്‌ കൃപയിലെ മൂര്‍ത്തി ഡോക്ടര്‍ പട്ടണ്‍കര്‍ സമക്ഷം എന്നെ ഹാജരാക്കുന്നു... എന്തൊക്കേയോ കടലാസുപണികളും നടക്കുന്നു. ഒരു പിടിയും കിട്ടിയില്ലെങ്കിലും എന്തോ കള്ളക്കളിക്കു വിധേയനാകുമെന്ന തോന്നല്‍ എനിക്കുണ്ടായി. സംശയത്തോടെ ഞാനതു തിരക്കുകയും ചെയ്തു. എന്നാല്‍, അങ്ങനെയൊന്നുമില്ലെന്നു തന്നെയായിരുന്നു പ്രതികരണം. തുടര്‍ന്നു വായിക്കുക...

No comments: